കതിരൂര്‍ മനോജ് വധക്കേസ്; പി ജയരാജന്‍ നാളെ സിബിഐ മുമ്പാകെ ഹാജരാവും

തലശ്ശേരി: കതിരൂര്‍ എളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നാളെ സിബിഐ മുമ്പാകെ ഹാജരാവും. രാവിലെ 11ന് സിബിഐയുടെ ക്യാംപ് ഓഫിസായി പ്രവര്‍ത്തിക്കുന്ന തലശ്ശേരി പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് ജയരാജന്‍ ഹാജരാവാന്‍ തീരുമാനിച്ചത്. സിബിഐ മുമ്പാകെ ഹാജരാവുമെന്നും നിയമ നടപടികളുമായി മുന്നോട്ടുപോവുമെന്നും പി ജയരാജന്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ജയരാജന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപരവും വ്യക്തിപരവുമായ കാരണങ്ങളാല്‍ ഹാജരാവാനാവില്ലെന്നും ഒരാഴ്ച സമയം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച സിബിഐ സംഘം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വീണ്ടും നോട്ടീസ് നല്‍കിയത്. കേസില്‍ ജയരാജനെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ഒരു തവണ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് സിബിഐയുടെ തിരുവനന്തപുരം ഓഫിസില്‍ ഹാജരായി മൊഴി കൊടുത്തത്. ഇത്തവണ ഹാജരായാല്‍ ജയരാജനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.
നേരത്തേ സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ മനോജ് വധക്കേസിലെ ഒന്നാം പ്രതിയായ വിക്രമനും ജയരാജനും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയിരുന്നു. 1999 ആഗസ്ത് 25ന് തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണു കൊല്ലപ്പെട്ട മനോജ്. ജയരാജനെ വധിക്കാന്‍ ശ്രമിച്ചതിലുള്ള വിരോധമാണ് മനോജ് വധത്തിനു പിന്നിലെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതെല്ലാം ജയരാജനെ അറസ്റ്റ് ചെയ്യാനുള്ള മുന്നൊരുക്കമായാണു വിലയിരുത്തപ്പെടുന്നത്. കേസില്‍ സിപിഎം നേതാക്കളുള്‍പ്പെടെ 23 പേരാണ് ഇതുവരെ അറസ്റ്റിലായത്.
Next Story

RELATED STORIES

Share it