kannur local

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് ടച്ച് ആന്റ് ഗോ പരീക്ഷണപ്പറക്കല്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രാവിമാനം ഉപയോഗിച്ച് വീണ്ടും പരീക്ഷണപ്പറക്കല്‍. ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ പരിശോധിക്കാനുള്ള പരീക്ഷണപ്പറക്കലാണ് ഇന്ന് നടക്കുക. രാവിലെ 7.30ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന ബോയിങ് 737-800 വിമാനം എട്ടുമണിക്കു മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തിനു മുകളിലെത്തും.
റണ്‍വേയില്‍ ലാന്റ് ചെയ്യാതെയാവും പരീക്ഷണപ്പറക്കല്‍. 25, 07 എന്നീ രണ്ടു റണ്‍വേകള്‍ക്ക് മുകളിലൂടെയും മൂന്നുവട്ടം വീതം പറന്ന് (മിസ്ഡ് അപ്രോച്ച്) ഐഎപിയുടെ കൃത്യത ഉറപ്പാക്കും. തുടര്‍ന്ന് റണ്‍വേയോടു ചേര്‍ന്നു താഴ്ന്നുപറന്ന ശേഷം (ടച്ച് ആന്‍ഡ് ഗോ) തിരികെ പോവും. യാത്രാവിമാനം ഉപയോഗിച്ച് രാത്രിയിലും പരീക്ഷണപ്പറക്കല്‍ രണ്ടു ദിവസത്തിനകം നടത്തും. സിഗ്‌നല്‍ സംവിധാനം ഉള്‍പ്പെടെയുള്ളവയുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് രാത്രിയില്‍ റണ്‍വേയില്‍ വിമാനമിറക്കി പരിശോധന നടത്തുന്നത്.
ഇതിനായി എയര്‍ഇന്ത്യയുടെ വിമാനം ഈ മാസം തന്നെ കണ്ണൂരിലെത്തും. ഐഎല്‍എസ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനം വീണ്ടും വിമാനത്താവളത്തില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെയും ഇന്‍ഡിഗോയുടെയും പരീക്ഷണപ്പറക്കല്‍ വിജയകരമായിരുന്നു. അതിനിടെ, വിമാനത്താവളത്തിന്റെ എയ്‌റോഡ്രോം ഡേറ്റ എയര്‍പോര്‍ട്ട് അതോറിറ്റി പ്രസിദ്ധീകരിച്ചു. ഡിസംബര്‍ ആറിനു പ്രാബല്യത്തില്‍ വരുന്ന തരത്തിലാണ് എയ്‌റോനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ (എഐപി) പ്രസിദ്ധീകരിച്ചത്. വിമാനത്താവളത്തില്‍ നിന്നുള്ള വാണിജ്യസര്‍വീസ് (യാത്രാ വിമാന സര്‍വീസ്) ഡിസംബര്‍ ആറിനുശേഷമേ സാധ്യമാവൂ എന്ന് ഇതോടെ ഉറപ്പായി. ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ (ഐഎപി) ഒഴികെയുള്ള കാര്യങ്ങളാണ് എയ്‌റോഡ്രേം ഡേറ്റയിലുള്ളത്. വാണിജ്യ സര്‍വീസ് തുടങ്ങാന്‍ ഐഎപി ഉള്‍പ്പെടെ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.
ഐഎപി വിജയകരമായി പൂര്‍ത്തിയാക്കി റിപോര്‍ട്ട് അടുത്ത ദിവസം തന്നെ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സമര്‍പ്പിക്കണം. ഇത് ഒക്ടോബര്‍ 11ന് എയര്‍പോര്‍ട്ട് പ്രസിദ്ധീകരിച്ചാല്‍ മാത്രമേ ഡിസംബര്‍ 6 മുതല്‍ പ്രാബല്യം ലഭിക്കൂ. പ്രസിദ്ധീകരിച്ച് 56 ദിവസത്തിനുേ ശഷമെ എഐപി പ്രാബല്യത്തിലാവൂ എന്നതിനാലാണിത്. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ കണ്‍ട്രോള്‍ഡ് ട്രാഫിക് റീജ്യന്‍ (സിടിആര്‍), കണ്‍ട്രോള്‍ ഏരിയ (സിടിഎ) എന്നിവ നിലവില്‍ വന്ന വിവരം നവംബര്‍ എട്ടിന് പ്രാബല്യത്തില്‍ വരുന്നവിധം സപ്തംബര്‍ 12ന് എയര്‍പോര്‍ട്ട് അതോറിറ്റി പ്രസിദ്ധീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it