കണ്ണൂര്‍ വിമാനത്താവളംപ്രീ ലൈസന്‍സിങ് ഓഡിറ്റ് പൂര്‍ത്തിയായി

സുബൈര്‍ ഉരുവച്ചാല്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് ലഭിക്കുന്നതിന്റെ ആദ്യപടിയായ പ്രീ ലൈസന്‍സിങ് ഓഡിറ്റ് പൂര്‍ത്തിയായി. ഈ വര്‍ഷം സപ്തംബറില്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി ലൈസന്‍സിന് വേണ്ടി കിയാല്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നേതൃത്വത്തില്‍ ലൈസന്‍സിങ് ഓഡിറ്റ് പൂര്‍ത്തീകരിച്ചത്. എയര്‍പോര്‍ട്ട്, ഓപറേഷനല്‍ ഏരിയ, എയര്‍ ട്രാഫിക് കണ്‍ട്രോ ള്‍, സെക്യൂരിറ്റി ടെര്‍മിനല്‍, റ ണ്‍വേ, ടെര്‍മിനല്‍, ലൈറ്റിങ് എന്നിവ സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്നുദിവസം വിശദമായി പരിശോധിച്ചിരുന്നു. വിമാനത്താവള നിര്‍മാണ പ്രവൃത്തി 85 ശതമാനത്തിന് മുകളില്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ടെര്‍മിനല്‍ പ്രവൃത്തി അടുത്തമാസത്തോടെ പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് പുറമെ വിദേശ സര്‍വീസ് നടത്താനും നീക്കമുണ്ടെങ്കിലും വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കണം. ഉഡാന്‍ പദ്ധതിയില്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും എയര്‍പോര്‍ട്ട് അതോറിറ്റിയും ധാരണാപത്രം ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. ആഭ്യന്തര സര്‍വീസുകളുടെ തുടക്കത്തില്‍ യാത്രക്കാര്‍ കുറയാന്‍ സാധ്യതയുള്ളതിനാല്‍ വിമാനക്കമ്പനികള്‍ക്ക് നഷ്ടംവരുന്ന തുകയുടെ 20 ശതമാനം വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ട്) ആയി സംസ്ഥാന സര്‍ക്കാരും 80 ശതമാനം കേന്ദ്രസര്‍ക്കാരും വഹിക്കാന്‍ ധാരണയായി. ഇന്ധനത്തിനുള്ള ജിഎസ്ടി ഒരു ശതമാനമായി നിജപ്പെടുത്തും. സംസ്ഥാന സര്‍ക്കാരിനു വേണ്ടി പ്രി ന്‍സിപ്പല്‍ സെക്രട്ടറിയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
സാധാരണക്കാര്‍ക്ക് വിമാനയാത്ര ലഭിക്കാന്‍ വേണ്ടിയാണ് ഉഡാന്‍ പദ്ധതി. മണിക്കൂറിന് 2,500 രൂപ ക്രമത്തിലായിരിക്കും പദ്ധതിപ്രകാരം യാത്രാനിരക്ക്. കണ്ണൂരില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ, എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ്, ഒമാന്‍ എയര്‍, എയര്‍ എഷ്യ, ഫ്‌ളൈ ദുബയ്, എയര്‍ അറേബ്യ, ഗള്‍ഫ് എയര്‍, ശ്രീലങ്കന്‍ എയര്‍വേസ്, ടൈഗര്‍ എയര്‍വേസ് കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it