Flash News

കണ്ണൂരിലെ ഇരട്ടക്കൊലപാതകം: വ്യാപക സംഘര്‍ഷം

സി  കെ  ഉമര്‍  മാസ്റ്റര്‍

മാഹി: പള്ളൂരില്‍ സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതിനു പിന്നാലെ മേഖലയില്‍ വ്യാപക സംഘര്‍ഷം. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കണ്ണിപ്പൊയില്‍ ബാബു(47)വിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പള്ളൂരില്‍ എത്തിയപ്പോഴാണ് സംഭവങ്ങള്‍ക്കു തുടക്കം.
പോലിസ് സ്‌റ്റേഷനടുത്ത ബിജെപി പ്രവര്‍ത്തകന്റെ ഔഷധി മരുന്നുവില്‍പന കേന്ദ്രം തകര്‍ത്ത സംഘം, മരുന്നുകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഇരട്ടപ്പിലാക്കൂലിലെ ബിജെപി ഓഫിസായ മാരാര്‍ജി മന്ദിരം ആക്രമിച്ച് ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. ഓഫിസിന്റെ താഴത്തെ ഇലക്ട്രിക്കല്‍ ഷോപ്പിന് കേടുപാടുകള്‍ വരുത്തി. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന പുതുച്ചേരി പോലിസിന്റെ ജീപ്പും അഗ്‌നിക്കിരയാക്കി. അക്രമദൃശ്യം പകര്‍ത്തുകയായിരുന്ന പ്രാദേശിക ചാനല്‍ പ്രതിനിധിയുടെ കാമറ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു. ബിജെപി പ്രവര്‍ത്തകന്‍ സുരേന്ദ്രന്റെ പെയിന്റ് കടയ്ക്കും ബിജെപി ഓഫിസിനും തീയിട്ടു.
അതിനിടെ, സംഘര്‍ഷം തലശ്ശേരി മേഖലയിലേക്കും വ്യാപിച്ചു. മാഹി പാലത്തിന് സമീപം സിപിഎം പ്രവര്‍ത്തകന്‍ സുനാജിന്റെ കട ബിജെപിക്കാര്‍ ആക്രമിച്ചു. അക്രമികളെ തുരത്താന്‍ പോലിസ് രണ്ടുതവണ ഗ്രനേഡ് പ്രയോഗിച്ചു. ചാലില്‍ ബിജെപി പ്രവര്‍ത്തകന്‍ സുധീറിന്റെ വീടിനു നേരെ ബോംബേറുണ്ടായി. കൊളശ്ശേരിയില്‍ ബിജെപിയുടെ ബസ് ഷെല്‍ട്ടര്‍ തകര്‍ത്തു. തലശ്ശേരി കിഴന്തിമുക്കില്‍ ബിഎംഎസ് കാര്യാലയം തീവച്ചു നശിപ്പിച്ചു. തലശ്ശേരിക്കും പള്ളൂരിനുമിടയില്‍ റോഡരികില്‍ ബിജെപി സ്ഥാപിച്ച കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുതുച്ചേരി ആഭ്യന്തര വകുപ്പ് മേഖലയില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചു. ന്യൂമാഹിയിലും തലശ്ശേരിയിലും കേരള പോലിസും വന്‍ സന്നാഹവുമായി രംഗത്തുണ്ട്. എസ്പി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ കെഎപിയുടെ മൂന്ന് ബറ്റാലിയനും തലശ്ശേരി, ഇരിട്ടി സബ് ഡിവിഷനിലെ പോലിസ് സേനയെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it