Kottayam Local

കടുത്ത വേനലില്‍ താപനില ഉയരുന്നു; അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

ഈരാറ്റുപേട്ട: കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില ഇന്നു മുതല്‍  മൂന്നു വരെയുള്ള ദിവസങ്ങളില്‍ ശരാശരിയില്‍ നിന്ന് നാലു മുതല്‍ 10 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കരുതുക, പരമാവധി ശുദ്ധജലം കുടിക്കുക, അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണം.ഇതിനിടെ വേനല്‍ കനത്തതോടെ മലയോര മേഖലയില്‍ തീപ്പിടിത്തം വ്യാപകമായി.
കഴിഞ്ഞ ദിവസം ഇല്ലിക്കല്‍മലയില്‍ ഏക്കര്‍ കണക്കിന് പുല്‍മേടുകളാണ് കത്തി നശിച്ചത്. വേനല്‍ ചൂടിന്റെ ആധിക്യം മൂലം മലയിലെ പുല്‍മേടുകള്‍ കരിഞ്ഞ് ഉണങ്ങിയിരിക്കുന്നത് തീ പടരുന്നതിന് ആക്കം കൂട്ടിയിട്ടുണ്ട്. വിനോസഞ്ചാരികള്‍ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നു കരുതപ്പെടുന്നു. കഴിഞ്ഞ മാസം വിനോദ സഞ്ചാര കേന്ദ്രമായ അയ്യമ്പാറയില്‍ പുല്‍മേടുകള്‍ക്ക് തീപ്പിടിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ താപനില 39 ഡിഗ്രിയിലെത്തി. അതേസമയം മലയോര മേഖലയില്‍ ചെറു കൈത്തോടുകളും വറ്റിത്തുടങ്ങിയതോടെ മലയോരത്ത് മുമ്പെങ്ങുമില്ലാത്ത വിധം ശുദ്ധജലക്ഷാമം രൂക്ഷമായി. ചെറുതോടുകളാണ് പൂര്‍ണമായും വറ്റിയത്.
ഭൂഗര്‍ഭജല വിതാനം കുറയ്ക്കുന്ന രീതിയില്‍ മേഖലയില്‍ കുഴല്‍കിണര്‍ നിര്‍മാണം വ്യാപകമായി. നിയന്ത്രണം നീക്കിയതോടെ വീട്ടുകിണറ്റില്‍ വെള്ളമുള്ളവര്‍ പോലും ഇപ്പോഴത്തെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി കുഴല്‍ കിണര്‍ നിര്‍മിക്കുകയാണ്.
തുലാവര്‍ഷത്തിന്റെയും വേനല്‍മഴയുടെയും കുറവു കൂടിയാണ് പ്രതിസന്ധിക്കു കാരണം. ഒപ്പം മേഖലയില്‍ നടക്കുന്ന പാറ ഖനനം ഉള്‍പ്പെടെയുള്ള അനധികൃത ഖനനങ്ങളും കുന്നിടിക്കലും മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നം സങ്കീര്‍ണമാകുകയാണ്.
മേഖലയിലെ ചെറു കൈത്തോടുകളാണ് പ്രദേശത്തെ കിണറുകളെയും കുളങ്ങളെയും സമൃദ്ധമാക്കിയിരുന്നത്. ഇത്തവണ ഈ മാസം ആദ്യവാരം തന്നെ ടാങ്കുകളില്‍ കുടിവെള്ളം എത്തിക്കേണ്ട സാഹചര്യമാണ് മലയോര മേഖലയിലുള്ളത്.
Next Story

RELATED STORIES

Share it