Alappuzha local

കടബാധ്യത; ചെങ്ങന്നൂരിലും കുന്നത്തുകളത്തില്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

ചെങ്ങന്നൂര്‍: 136 കോടിയുടെ കടബാധ്യതയെ തൂടര്‍ന്ന് പാപ്പര്‍ ഹരജി കൊടുക്കുകയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്ത കുന്നത്തുകളത്തില്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെങ്ങന്നൂരിലെ വന്‍കിട സ്വര്‍ണ്ണകടയും കഴിഞ്ഞദിവസം അടച്ചുപൂട്ടി. സ്ഥാപനത്തിനു മുന്നില്‍ പോലിസ് കാവലും ഏര്‍പ്പെടുത്തി. സ്വര്‍ണ സമ്പാദ്യ പദ്ധതിയിലൂടെ കോടികണക്കിനു രൂപ ചെങ്ങന്നൂരില്‍ നിന്നും പിരിച്ചെടുത്തിട്ടുള്ളതായും ഇടപാടുകാര്‍ പറയുന്നു. സ്വര്‍ണ ചിട്ടി, നിക്ഷേപങ്ങള്‍ തുടങ്ങിയ വകയിലാണ് ചെങ്ങന്നൂരില്‍ നിന്നും ഇവര്‍ പണം പിരിച്ചിരുന്നത്. സ്വര്‍ണ സമ്പാദ്യ പദ്ധതി ലക്ഷ്യം കാണാതെ വന്‍ നഷ്ടം ഉണ്ടാകുമെന്ന് തുടക്കത്തില്‍ തന്നെ പ്രചാരം ഉണ്ടായിരുന്നെങ്കിലും ചില സമുദായ നേതാക്കളുടെ ഒത്താശയോടെ സ്ഥാപനം ഗ്രാമങ്ങളില്‍ പോലും വന്‍തോതില്‍ പണപ്പിരുവിന് ശൃംഖല ഉണ്ടാക്കിയിരുന്നു. കേരളത്തില്‍ അറിയപ്പെടുന്ന ഒരു സമുദായ നേതാവിന്റെ അടുപ്പക്കാരെന്ന് പ്രചരിപ്പിച്ച് സമ്പന്നരില്‍ നിന്നും വന്‍തോതില്‍ ഇവര്‍ നിക്ഷേപവും സ്വീകരിച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, വീടു നിര്‍മാണം എന്നിവയ്ക്ക് ഒരു സമ്പാദ്യം എന്ന നിലയില്‍ സ്വര്‍ണ ചിട്ടിയില്‍ ചേര്‍ന്ന അനേകം പേര്‍ക്ക് ചെങ്ങന്നൂരില്‍ പണം നഷ്ട്‌പ്പെട്ടിട്ടുണ്ട്. കൂടുതലും സാധാരണക്കാരും പാവങ്ങളും ആണ് ചെങ്ങന്നൂരില്‍ തട്ടിപ്പിനിരയായത്. അടുപ്പക്കാരെയും പരിചയകാരെയും ഉപയോഗിച്ച് വന്‍തോതില്‍ പണപ്പിരിവാണ് സ്ഥാപനം നടത്തികൊണ്ടിരുന്നത്. കടം പെരുകി നിലനില്‍പ്പ് ഇല്ലാതായതോടെ പാപ്പര്‍ ഹരജി കൊടുത്ത് തലയൂരാന്‍ ശ്രമം നടക്കുന്നുവെങ്കിലും അന്നംപോലും മുടക്കി പാവങ്ങള്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട സ്ഥിതിയാണ് ഇപ്പോള്‍.
Next Story

RELATED STORIES

Share it