ernakulam local

കഞ്ചാവ് ലഹരി തലക്ക് പിടിച്ച യുവാക്കള്‍ യുവാവിനെയും അച്ഛനെയും ക്രിക്കറ്റ് ബാറ്റിനടിച്ചു പരിക്കേല്‍പ്പിച്ചു

ആലുവ: കഞ്ചാവ് ലഹരി തലക്ക് പിടിച്ച യുവാക്കള്‍ ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛനെയും എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകനെയും ക്രിക്കറ്റ് ബാറ്റിനടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
തോട്ടക്കാട്ടുകര മണപ്പുറം റോഡില്‍ മാരാമുറ്റത്ത് ശശിധരന്‍(51), മകന്‍ കുന്നുകര എംഇഎസ് എന്‍ജിനീയറിങ് കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി കൈലാസ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ നജാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച്ച വൈകീട്ട് ആറോടെ വടക്കേ മണപ്പുറത്താണ് സംഭവം. കൈലാസും സുഹൃത്തുക്കളും മണപ്പുറത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കഞ്ചാവ് ലഹരിയിലായിരുന്ന ഒന്‍പതോളം പ്രതികളെത്തി ക്രിക്കറ്റ് കളി തടസ്സപ്പെടുത്തുകയും ബാറ്റ് പിടിച്ചുവാങ്ങി കൈലാസിന്റെ വലതു ചെവിയില്‍ ആഞ്ഞടിക്കുകയായിരുന്നു. കൈലാസിന്റെ ചെവിക്കല്ലിന് സാരമായ പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റ് കുട്ടികള്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെയും പ്രതികള്‍ ഭീഷണിപ്പെടുത്തി.
ഇതിനിടെ സംഭവം അറിഞ്ഞെത്തിയ കൈലാസിന്റെ പിതാവിനെയും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
നട്ടെല്ല് ഭാഗത്താണ് ശശിധരന് അടിയേറ്റത്. മര്‍ദ്ദനമേറ്റവരുടെയും കളിക്കുകയായിരുന്ന കുട്ടികളുടെയും കൂട്ടക്കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ മൂന്ന് ബൈക്കുകളിലായി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ഒളിവിലാണെന്ന് പ്രിന്‍സിപ്പള്‍ എസ്‌ഐ പറഞ്ഞു.
Next Story

RELATED STORIES

Share it