Flash News

ഓന്‍ തെറ്റു ചെയ്തു. അതിനുള്ള ശിക്ഷയും കിട്ടി - ഫഹദിനെ കൊലപ്പെടുത്തിയ വിജയന്റെ അമ്മ

ഓന്‍ തെറ്റു ചെയ്തു. അതിനുള്ള ശിക്ഷയും കിട്ടി - ഫഹദിനെ കൊലപ്പെടുത്തിയ വിജയന്റെ അമ്മ
X


കാസര്‍കോട്: 'ഓന്‍ തെറ്റു ചെയ്തു. അതിനുള്ള ശിക്ഷയും കിട്ടി', പറയുന്നത് മൂന്നാംക്ലാസ്സുകാരന്‍ ഫഹദിനെ വെട്ടിക്കൊലപ്പെടുത്തിയതിന് ഇന്നലെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിജയന്റെ അമ്മ വെള്ളച്ചിയാണ്. 'അത്രയ്ക്കും കടും കൈയല്ലേ ആ പൊന്നുമോനോട് അവന്‍ കാട്ടിയത്. എന്റെ മോന്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് അയല്‍ക്കാരായ ആ കുഞ്ഞിന്റെ അമ്മയും വീട്ടുകാരുമാണ്' തന്റെ മകന് കിട്ടിയ ശിക്ഷയുടെ പശ്ചാത്തലത്തില്‍ വെള്ളച്ചിയുടെ പ്രതികരണം ഇതായിരുന്നു. വിജയകുമാറിനെ രക്ഷിക്കാമെന്നും കേസ് നടത്താന്‍ സഹായിക്കാമെന്നും പറഞ്ഞ് ചിലര്‍ തന്നെ സമീപിച്ചിരുന്നുവെന്നും ചില്ലിക്കാശിന്റെ സഹായം ചെയ്തുപോകരുതെന്ന് പറഞ്ഞാണ് അവരെ മടക്കിയതെന്നും വെള്ളച്ചി പറഞ്ഞു.
'എന്റെ എല്ലാ സുഖ ദുഃഖത്തിലും ഫഹദ് മോന്റെ കുടുംബം എനിക്കൊപ്പമുണ്ട്. അവര്‍ ഇന്നും എന്നെ അന്യയായി കാണുന്നില്ല. ഒരുതരത്തിലും അവരോ ബന്ധുക്കളോ എന്നെയോ എന്റെ കുടുംബത്തെയോ ദ്രോഹിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഞങ്ങള്‍ ഈ നാട്ടില്‍നിന്ന് പോയപ്പോ വീട്ടിലേക്ക് തിരിച്ചു വരണമെന്ന് പറഞ്ഞതും അവരാണ്. നാട്ടുകാരെ പേടിച്ച് ഇവിടെ നിന്ന് മാറി നിന്നപ്പോള്‍ നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വീട്ടില്‍ നില്‍ക്കാന്‍ പേടിയാണെങ്കില്‍ തങ്ങളുടെ പഴയ വീട് വീട്ടുതരാമെന്നും ഫഹദ് മോന്റെ ഉപ്പ അബ്ബാസ് പറഞ്ഞു'- വെള്ളച്ചി പറയുന്നു.
'സംഭവത്തിന്റെ തലേന്നും ഫഹദ്‌മോന്‍ തങ്ങളുടെ വീട്ടില്‍ കളിക്കാനെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഞാനാ വീട്ടില്‍ പോയിരുന്നു. മോന്റെ ഉമ്മ ആയിഷ എന്നെ കണ്ടപ്പോള്‍ വേഗത്തില്‍ വന്ന് കൈപിടിച്ച് കസേരയില്‍ ഇരുത്തി. എനിക്ക് കരച്ചിലടക്കാനായില്ല. ഞാന്‍ വീങ്ങിപൊട്ടിയപ്പോള്‍ ആശ്വസിപ്പിച്ചത് അവരാണ്'.  വെള്ളച്ചി പറഞ്ഞു.
2015 ജൂലൈ 9ന് രാവിലെ സഹോദരി സഹല, സുഹൃത്ത് അബ്ദുല്‍ അസീസ് എന്നിവര്‍ക്കൊപ്പം സ്‌കൂളിലേക്കു പോവുമ്പോഴാണ്
കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനുമായ  മുഹമ്മദ് ഫഹദി(8)നെ
വഴിയില്‍ പതിയിരുന്ന പ്രതി കഴുത്തറുത്തും വെട്ടിയും കൊലപ്പെടുത്തിയത്. ഇതിനുശേഷം ഓടിരക്ഷപ്പെട്ട് കാട്ടിലൊളിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി ബേക്കല്‍ പോലിസിന് കൈമാറുകയായിരുന്നു. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പിയായിരുന്ന ഹരിശ്ചന്ദ്രനായകിന്റെ നേതൃത്വത്തില്‍ ഹൊസ്ദുര്‍ഗ് സിഐ യു പ്രേമനാണ് കേസ് അന്വേഷിച്ചത്. 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നില്ല.
തെങ്ങ് കയറ്റ തൊഴിലാളിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് പ്രതി. കുട്ടിയുടെ പിതാവിനോടുണ്ടായിരുന്ന പക തീര്‍ക്കാനാണ് കൊലപാതകമെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ട്രെയിന്‍ അട്ടിമറിക്കാന്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പ്രതി പോലിസിന് വ്യാജ സന്ദേശം അയച്ചിരുന്നു. ഇതേത്തതുടര്‍ന്ന് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഒരു മണിക്കൂറോളം കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തി പരിശോധിച്ചിരുന്നു. എന്നാല്‍, ഒന്നും കണ്ടെത്താനായില്ല. ഇതില്‍ പ്രതിയെക്കുറിച്ച് പോലിസിനു വിവരം നല്‍കിയത് കൊല്ലപ്പെട്ട ഫഹദിന്റെ പിതാവ് അബ്ബാസാണെന്ന് സംശയിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്.
തലശ്ശേരിയിലെ ആര്‍എസ്എസ് ക്യാംപില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളാണു വിജയകുമാര്‍. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ വിഷം ചീറ്റുന്ന വര്‍ഗീയപ്രസംഗങ്ങള്‍ ഇയാള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിനു പ്രേരകമായതെന്നാണു സംശയം. എന്നാല്‍, ഇക്കാര്യം പോലിസ് കോടതിയില്‍ ബോധ്യപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചില്ല. അതേസമയം, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ് അബ്ബാസ് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it