malappuram local

ഓണ്‍ലൈന്‍ തട്ടിപ്പ്; നൈജീരിയന്‍ യുവതിയെ ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു

മലപ്പുറം: ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് പ്രതിയായ നൈജീരിയന്‍ യുവതിയെ ബാംഗ്ലൂരില്‍ നിന്നും  മലപ്പുറം പോലിസ് അറസ്റ്റ് ചെയ്തു. നൈജീരിയ സ്വദേശിനിയായ ബെല്ലോ പമിലെറിന്‍ ഡെബോറ (23)യെയാണ് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം സിഐ പ്രേംജിത്ത് നിയോഗിച്ച പ്രത്യേക സംഘം കഴിഞ്ഞ ദിവസം ബാംഗ്ലൂരിലെ എംഎസ് പാളയത്തു നന്ന് സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരസ്യ വെബ്‌സൈറ്റില്‍ തന്റെ ഇലക്ട്രോണിക് ഉപകരണം വില്‍ക്കാന്‍ പരസ്യം ചെയ്ത പരാതിക്കാരനെ അമേരിക്കയില്‍ നിന്നെന്ന മട്ടില്‍ ബന്ധപ്പെട്ട പണം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് വിശ്വസിപ്പിച്ച പ്രതി സാധനം കൊറിയര്‍ മുഖാന്തിരം കൈക്കലാക്കുകയായിരുന്നു. പിന്നീടു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ഇന്റര്‍ നാഷണല്‍ ട്രാന്‍സ്ഫര്‍ ചാര്‍ജ് എന്ന പേരില്‍ ഒരു ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തു.
ഓണ്‍ലൈന്‍ ലോട്ടറി, അനന്തരാവകാശികളില്ലാത്ത സമ്പന്നന്റെ സ്വത്ത് നല്‍കുന്നു, വിലപിടിപ്പുള്ള വസ്തുക്കള്‍ കുറഞ്ഞ വിലക്ക് തുടങ്ങിയ പതിവ് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്നും വിഭിന്നമായി പുതിയതായി ആരംഭിച്ച തട്ടിപ്പ് രീതിയിലുള്‍പ്പെട്ട പ്രധാന പ്രതിയാണു പിടിയിലായത്.
വിവിധ ഓണ്‍ലൈന്‍ പരസ്യ വെബ്‌സൈറ്റുകള്‍ നിരന്തരം നിരീക്ഷിക്കുന്ന സംഘം വിവിധ സാധനങ്ങള്‍ വാങ്ങാനെന്ന മട്ടില്‍ വ്യാജമായി തയ്യാറാക്കിയ നമ്പറുകള്‍ ഉപയോഗിച്ചു വാട്ട്‌സാപ്പ് പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകളിലൂടെ ആളുകളെ ബന്ധപ്പെടുന്നു. ബന്ധുക്കള്‍ക്ക് ഗിഫ്റ്റ് കൊടുക്കാനാണെന്നും മറ്റും പറഞ്ഞ് സാധനം അയച്ചു കൊടുക്കാന്‍ പറയുകയും കൊറിയര്‍ ചെയ്ത ശേഷം പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് തരാം എന്നും മറ്റും വാഗ്ദാനം ചെയ്ത് ഏതെങ്കിലും വിലാസം കൊടുക്കും.
ഇതു വിശ്വസിച്ച് സാധനം അയച്ച് കൊടുക്കുന്ന ആളുകള്‍ക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള വിവിധ ചാര്‍ജുകളെന്ന പേരില്‍ അവര്‍ നല്‍കുന്ന അക്കൗണ്ടുകളിലേക്കു പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറയുകയും അതു വിശ്വസിച്ച് പണം ട്രാന്‍സ്ഫര്‍ ചെയുന്നവര്‍ തട്ടിപ്പിനിരയാകുകയും ചെയ്യുന്നു. അമേരിക്ക,യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യാജ നമ്പറുകളാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ ഇത് വെച്ച് പ്രതികളെ കണ്ടെത്തുകയെന്നത് ശ്രമകരമാണ്. ഇത്തരം തട്ടിപ്പുകള്‍ കൂടുതലും ബാഗ്ലൂര്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it