ഓഖി: വൈദ്യുതിവകുപ്പിന് അഞ്ചുകോടിയുടെ നഷ്ടം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ കൊടുങ്കാറ്റിലും മഴയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി ഏകദേശം 500ഓളം 11 കെവി പോസ്റ്റുകളും 2000ഓളം മറ്റ് പോസ്റ്റുകളും മറിഞ്ഞതായി വൈദ്യുതിവകുപ്പ് അറിയിച്ചു. കൂടാതെ, 150 സ്ഥലങ്ങളില്‍ 11 കെവി ലൈനുകളും 1,300 സ്ഥലങ്ങളില്‍ എല്‍ടി ലൈനുകളും പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെട്ടു. ആകെ അഞ്ചു കോടി രൂപയുടെ നഷ്ടം ഇതുമൂലം ബോര്‍ഡിനുണ്ടായതായി വൈദ്യുതിമന്ത്രി എം എം മണിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ഇതിനോടൊപ്പം പല പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതിവിതരണം തടസ്സപ്പെട്ടുകിടക്കുന്നതിനാല്‍ കെഎസ്ഇബിക്കുണ്ടാവുന്ന വരുമാനനഷ്ടം വേറെയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ നാശംവിതച്ചത് ഇടുക്കിയിലെ മലയോരമേഖലയിലാണ്. നൂറ്റമ്പതോളം 11 കെവി പോസ്റ്റും 200 സാധാരണ പോസ്റ്റുകളുമാണ് ഇടുക്കിയുടെ മലയോര പ്രദേശങ്ങളില്‍ തകര്‍ന്നത്. അതോടൊപ്പം 750 സ്ഥലങ്ങളില്‍ ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതിവിതരണം ജില്ലയിലാകെ താറുമാറായി. മറ്റു സ്ഥലങ്ങളില്‍ നിന്നും ജീവനക്കാരെയും കരാര്‍ പണിക്കാരെയും ഇത്തരം ജോലിയില്‍ പ്രാവീണ്യമുള്ളവരെ കൂടുതലായി ഏര്‍പ്പെടുത്തുന്നതിന് ആവശ്യമായ സാമ്പത്തികം പ്രത്യേകമായി അനുവദിച്ചും എത്രയും പെട്ടെന്ന് വൈദ്യുതിവിതരണനില പുനസ്ഥാപിക്കണമെന്ന് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കനത്ത മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പുനസ്ഥാപന ജോലികള്‍ നടത്തുന്നതിന് തടസ്സങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഉപഭോക്താക്കളെ ഈ വിവരങ്ങള്‍ കൃത്യമായി അറിയിക്കാനും വൈദ്യുതി പുനസ്ഥാപന ജോലികളുടെ പ്രവര്‍ത്തന പുരോഗതി നിരീക്ഷിക്കാനും സര്‍ക്കിള്‍ ഓഫിസുകളില്‍ കണ്‍ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്താനും പ്രാദേശികമായി മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ അറിയിക്കാനുമുള്ള നടപടികള്‍ ഉണ്ടാവണമെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.  യോഗത്തില്‍ ഡോ. ഇളങ്കോവന്‍ ഐഎഎസ്,  മറ്റു ഡയറക്ടര്‍മാര്‍, ചീഫ് എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ പങ്കെടുത്തു. അതേ€സമയം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരദേശ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തെ സൗജന്യ റേഷന്‍ അനുവദിച്ചുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it