palakkad local

ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പട്രോളിങ് ശക്തമാക്കും



ഒലവക്കോട്: നഗരത്തിലെ പ്രധാന കേന്ദ്രമായ ഒലവക്കോട് ജങ്ഷനില്‍ പോലിസിന്റെ പരിശോധനയും  റോന്തും ശക്തിപ്പെടുത്തുന്നു. നിലവില്‍ ഒലവക്കോട് ജങ്ഷനില്‍ പോലിസ് ഔട്ട് പോസ്റ്റും റെയില്‍വേ സ്റ്റേഷനില്‍ പ്രീ-പെയ്ഡ് കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ റെയില്‍വേ സ്റ്റേഷനും പ്രധാന ബസ് സ്റ്റോപ്പും ഉള്ള ഒലവക്കോട് പ്രദേശത്ത് പലപ്പോഴും പരിശോധനയ്ക്കായി ഒരു പോലിസുകാരന്‍ മാത്രമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്.  ഇതിനുപുറമേ ഈ പ്രദേശത്ത് ജില്ലാ പോലിസ് കണ്‍ട്രോള്‍ റൂമിന്റെതായി ജീപ്പിലും ബൈക്കിലും റോന്തും നടക്കുന്നുണ്ട്.  പ്രീ-പെയ്ഡ് കൗണ്ടറിലും ഒരു പോലിസുകാരന്‍ മാത്രമാണ് സേവനത്തിനായുള്ളത്.  ഓട്ടോ പ്രീ-പെയ്ഡ് കൗണ്ടറില്‍ നിലവില്‍ ഒരാളെ മാത്രമേ നിയോഗിക്കാന്‍ സാധിക്കൂ. കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ പലപ്പോഴും ഈ സേവനം അപര്യാപ്തമാകുന്നുണ്ട്. ഈ പ്രശ്‌നം കൂടി പരിഹരിക്കാനുള്ള നടപടിയായിട്ടാണ് ഔട്ട് പോസ്റ്റിലെ പോലിസുകാരുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്.  ഒലവക്കോട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഔട്ട് പോസ്റ്റിലെ  സേവനത്തിനായി  ഈടാക്കിയിരുന്ന ഒരു രൂപ വാങ്ങാതായിട്ട് മാസങ്ങളോളമായി. ഏപ്രില്‍ ആദ്യം മുതല്‍ ഈ തുക ഈടാക്കാത്തതിനാല്‍ സേവനം സൗജന്യമാക്കിയെന്ന  അഭ്യൂഹവും പരന്നിരുന്നു. ഈ സേവനം സൗജന്യമല്ലെന്നാണ് പോലീസിന്റെ വാദം. ഔട്ട് പോസ്റ്റിന്റെ  പ്രവര്‍ത്തനത്തിനായിട്ടാണ് ഈ തുക ഉപയോഗിക്കുന്നതെന്നും പുതുക്കിയ ഉത്തരവ് വരാത്തതിനാലാണ് ഇപ്പോള്‍ തുക ഈടാക്കാത്തതെന്നും ഇത് പരിഹരിച്ചാല്‍ പ്രീ-പെയ്ഡ് കൗണ്ടറിലെ സേവനത്തിന് ഒരു രൂപ ഈടാക്കുമെന്നും അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it