ernakulam local

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീക്കെതിരേ വീണ്ടും ആക്രമണം

വൈപ്പിന്‍: വളപ്പ് ആര്‍എംപി ചിറയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ രണ്ടു സ്തീകള്‍ മറ്റൊരാളും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. കാരുള്ളില്‍ അസൈനാറിന്റെ മകള്‍ ബീവിക്കാണ് ഈ ദുരനുഭവം. 38 വര്‍ഷമായി ഇവര്‍ താമസിച്ചുവരുന്ന ഭൂമിയും വീടും തട്ടിയെടുക്കാനുള്ള അയല്‍വാസികളായ ചിലരുടെ വക്രബുദ്ധിയാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ തുരുത്തുമ്മല്‍ ഷിനുവിന്റെ ഭാര്യ ജിഷ, വേങ്ങാട്ടുതറ ബൈജുനാഥിന്റെ ഭാര്യ ഷിനി, ഷിനു എന്നിവരാണ് തന്നെ വീടുകയറി മര്‍ദിച്ചതെന്ന് ഞാറക്കല്‍ പോലിസില്‍ ബീവി നല്‍കിയ പരാതിയില്‍ പറയുന്നു.
പോലിസിന്റെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ അഡ്മിറ്റായെങ്കിലും മൂന്നു ദിവസം കഴിഞ്ഞാണ് ഇവരുടെ മൊഴിയെടുത്തതെന്ന് ബീവി പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മൊഴിയെടുക്കാന്‍ പോലിസ് എത്തിയത്. അഞ്ചുമാസം മുമ്പ് ഷിനുവിന്റെ സഹോദരന്‍ തുരുത്തുമ്മേല്‍ ഷിബു ഇവരെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കേസ് നിലവിലുണ്ട്.
ഒറ്റയ്ക്ക് താമസിക്കുന്ന ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലിസ് തയ്യാറാകണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it