palakkad local

ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസ്സുകള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിച്ചില്ല

പാലക്കാട്: ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിന് പാരന്റ് ടീച്ചര്‍ അസോസിയേഷന്‍ ബസ് മാനേജ്‌മെന്റ് കമ്മിറ്റി വായ്പയെടുത്ത് വാങ്ങിയ വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിച്ചില്ല. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍ടിഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ബസ്സുകള്‍ രജിസ്‌ട്രേഷന്‍ ചെയ്യാതിരിക്കാന്‍ കാരണമായത്.
ഇതോടെ 2.20കോടി ചെലവഴിച്ച് വാങ്ങിയ 10ബസ്സുകള്‍ എന്തുചെയ്യണെന്നറായാതെ കുഴങ്ങിയിരിക്കുകയാണ് പാരന്റ് ടീച്ചര്‍ അസോസിയേഷന്‍ ബസ് മാനേജ്മമെന്റ്. പാരന്റ് ടീച്ചര്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ പേരിലാണ് മുന്‍പും ബസ്സുകള്‍ രജിസ്‌ട്രേഷന്‍ ചെയ്തിരുന്നത്. അന്നൊക്കെ പ്രിന്‍സിപ്പലിന്റെ അനുവാദം ലഭിച്ചതിനാല്‍ ബസ്സുകള്‍ക്ക് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ രജിസ്‌ട്രേഷന്‍ ലഭിച്ചിരുന്നു. എന്നാല്‍, ബാങ്ക് വായ്പയെടുത്ത് ഇക്കൊല്ലം വാങ്ങിയ 10ബസ്സുകള്‍ക്ക് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന കാറ്റഗറിയില്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തുന്ന കത്ത് മോട്ടോര്‍ വാഹന വകുപ്പിന് നല്‍കണം. എന്നാല്‍, ഇതു നല്‍കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറാവുന്നില്ലെന്നും വേണമെങ്കില്‍ കോണ്‍ട്രാക്റ്റ് ക്യാരേജായി രജിസ്റ്റര്‍ ചെയ്‌തോളൂവെന്നാണ് പറയുന്നതെന്നും പാരന്റ് ടീച്ചര്‍ അസോസിയേഷന്‍ ബസ് മാനേജ്‌മെന്റ് ആരോപിച്ചു.
കോണ്‍ട്രാക്റ്റ് ക്യാരേജായി രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ ഒരു ബസ്സിന് മേല്‍ നികുതി നല്‍കേണ്ടിവരും. ഇന്‍സ്റ്റിറ്റിയൂഷനല്‍ ബസ്സാണെങ്കില്‍ കേവലം പതിനായിരത്തോളം മാത്രമേ വേണ്ടിവരൂ. പ്രിന്‍സിപ്പലിന്റെ നിലപാട് കാരണം ലക്ഷങ്ങള്‍ അധികചെലവ് വേണ്ടിവരികയാണെന്നും ഭീമമായ തുക ചെലവഴിച്ച് സ്‌കൂള്‍ ബസ് സര്‍വീസ് നടത്താനാവില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.
വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച ജില്ലാ കലക്ടറുടെ ചേംബറില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അടക്കം പങ്കെടുത്ത യോഗം നടന്നെങ്കിലും പരിഹാരമായില്ല. കേന്ദ്രീയ വിദ്യാലയത്തിന്റെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍, ബസ്സുകള്‍ക്ക് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍, സ്‌കൂളിലെത്തുന്ന ഓട്ടോറിക്ഷ, ട്രാവലര്‍ ഉടമകളും അതിനുവേണ്ടി അവകാശവാദം ഉന്നയിക്കുമെന്ന ബാലിശമായ അഭിപ്രായമാണ് ഉന്നയിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. 31നകം പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി കെ മനോജ്കുമാര്‍, സെക്രട്ടറി എം പ്രദീപ്കുമാര്‍, കെ ഗോപകുമാര്‍, ദീപ പങ്കെടുത്തു.
Next Story

RELATED STORIES

Share it