Flash News

ഒടിപി പങ്കുവച്ച വീട്ടമ്മയ്ക്ക് നഷ്ടമായത് ഏഴുലക്ഷം രൂപ

മുംബൈ: ബ്ലോക്കായ എടിഎം ശരിയാക്കാന്‍ എടിഎം വിവരം ചോദിച്ചു വിളിച്ച തട്ടിപ്പുകാരനുമായി ഒടിപി നമ്പര്‍ പങ്കുവച്ച വീട്ടമ്മയ്ക്ക് ഏഴുലക്ഷം രൂപയോളം നഷ്ടമായി. എടിഎം വിവരം ചോദിച്ച് വിളിച്ച തട്ടിപ്പുകാരന് വീട്ടമ്മ ഒരാഴ്ചയ്ക്കിടെ 28 തവണയാണ് ഒടിപി നല്‍കിയത്. നവി മുംബൈയ്ക്കടുത്ത നെറൂലി സ്വദേശിനി തന്‍സീന്‍ മുജ്ജാക്കര്‍ മൊഡാക്(40) ആണ് തട്ടിപ്പിനിരയായത്.
7.20 ലക്ഷം രൂപയായിരുന്നു തന്‍സീനിന് മുംബൈയിലെ ബാങ്കില്‍ സമ്പാദ്യമായുണ്ടായിരുന്നത്. സാങ്കേതിക തകരാര്‍ മൂലം എടിഎം ബ്ലോക്കായെന്നും ഇതു ശരിയാക്കാന്‍ എടിഎം വിവരങ്ങള്‍ ആവശ്യമുണ്ടെന്നും പറഞ്ഞ് മെയ് 17നാണ് വീട്ടമ്മയുടെ ഫോണിലേക്ക് വിളിവന്നത്. ബാങ്ക് ജീവനക്കാരനാണെന്നു പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍. അതുകൊണ്ടുതന്നെ തന്‍സീന്‍ മടികൂടാതെ ഒടിപി നമ്പര്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് സിവിവി നമ്പര്‍ അടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ വിവിധ നമ്പറുകളില്‍ നിന്ന് വന്ന ഫോണ്‍വിളിയില്‍ ഒരാഴ്ചയ്ക്കിടെ 28 തവണ ഒടിപി പങ്കുവച്ചു.
അക്കൗണ്ടില്‍ നിന്ന് 6,98,973 രൂപ നഷ്ടപ്പെട്ടതറിഞ്ഞതോടെയാണ് തന്‍സീന്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുംബൈ, നോയ്ഡ, ഗുരുഗ്രാം, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നാണ് എടിഎം ഇടപാട് നടത്തിയതെന്നാണ് പോലിസിനു ലഭിച്ച വിവരം.
Next Story

RELATED STORIES

Share it