kannur local

ഐ ലീഗ് ഫുട്‌ബോളിലേക്ക് കാസര്‍കോട്ട് നിന്നും റഫറി

കാസര്‍കോട്: കാസര്‍കോടിന് അഭിമാനമായി ഐ ലീഗ് ഫുട്‌ബോളിലേക്ക് റഫറിയായി ഉദുമ പടിഞ്ഞാര്‍ സ്വദേശി ഇര്‍ഷാദ് അലി. മഹാരാഷ്ട്രയിലെ പൂനെയില്‍ നടക്കുന്ന അണ്ടര്‍-15 യൂത്ത് ലീഗ് മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇര്‍ഷാദുമുണ്ടാകും. കാസര്‍കോട്ട് നിന്നും ആദ്യമായാണ് ഒരാള്‍ ഐ ലീഗിലേക്ക് റഫറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇര്‍ഷാദിനെ കൂടാതെ മൂന്നു പേര്‍ക്ക് കൂടി ഇത്തവണ കേരളത്തില്‍ നിന്നും അവസരം ലഭിച്ചു. ചെറുപ്പം തൊട്ടുതന്നെ കാല്‍പന്തു കളിയില്‍ അതീവ തല്‍പരനായിരുന്ന ഇര്‍ഷാദ് ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി മല്‍സരങ്ങള്‍ കളിച്ചും നിയന്ത്രിച്ചും പരിചയ സമ്പന്നനാണ്. ഒരുമാസം മുമ്പ് ബ്രിട്ടീഷ് കൗണ്‍സിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും മുംബൈയില്‍ സംഘടിപ്പിച്ച പ്രീമിയര്‍ സ്‌കില്‍ കോഴ്‌സിലും ഇര്‍ഷാദ് മികവ് തെളിയിച്ചിരുന്നു. നേരത്തെ ‘പ്രൊജക്ട് ഫ്യൂച്ചര്‍ ഇന്ത്യ 2016’ യൂത്ത് റഫറീസ് ക്യാംപില്‍ കേരളത്തില്‍ നിന്നും യുവ ഫുട്‌ബോള്‍ റഫറിയായി ഇര്‍ഷാദ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാസര്‍കോട് അണ്ടര്‍-17 ജൂനിയര്‍ ടീമിന് വേണ്ടിയും നേരത്തെ ഇര്‍ഷാദ് കളിച്ചിരുന്നു. ഇതുകൂടാതെ 2016ല്‍ അണ്ടര്‍-21 ജില്ലാ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായിരുന്നു. ഉദുമയിലെ റീമര്‍ പടിഞ്ഞാര്‍, നാഷണല്‍ മില്ലത്ത്, ദീനാര്‍ കാപ്പില്‍, ബാജിയോ ഫാന്‍സ് എന്നീ ക്ലബ്ബുകളുടെ താരമാണ് ഈ കൊച്ചുമിടുക്കന്‍.ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികധ്യാപകനും സീനിയര്‍ റഫറിയുമായ ഉദുമയിലെ പ്രസീദാണ് ഇര്‍ഷാദിനെ ഫുട്‌ബോള്‍ റഫറി രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഉദുമ പടിഞ്ഞാറിലെ മുഹമ്മദാലി-മറിയുമ്മ ദമ്പതികളുടെ മകനാണ് ഇര്‍ഷാദ്.
Next Story

RELATED STORIES

Share it