ഐജിയുടെ മകന്റെ ഡ്രൈവിങ് വിവരം നല്‍കിയ പോലിസുകാര്‍ക്ക് എതിരേ പ്രതികാര നടപടി

തൃശൂര്‍: രാമവര്‍മപുരം പോലിസ് അക്കാദമി ഐജി സുരേഷ്‌രാജ് പുരോഹിതിന്റെ പ്രായപൂര്‍ത്തിയാവാത്ത മകന്‍ പോലിസിന്റെ ഔദ്യോഗിക വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന പോലിസുകാരെ സത്യമംഗലം കാട്ടിലേക്ക് പരിശീലനത്തിന് അയച്ചു. ഐജിക്കെതിരേ വീഡിയോ പ്രചരിപ്പിച്ചതിനുള്ള പ്രതികാരമാണിതെന്നാണ് ആരോപണം.
പരിശീലനത്തിന് അയച്ച 19 പേരുള്ള സംഘത്തില്‍ ബറ്റാലിയന്‍ അംഗങ്ങള്‍ക്കു പുറമേ അഞ്ച് സിവില്‍ പോലിസ് ഓഫിസര്‍മാരും ഉണ്ട്. സിവില്‍ പോലിസ് ഓഫിസര്‍മാരെ ഇത്തരം പരിശീലനത്തിന് അയ—ക്കുക പതിവില്ല. കാടുകളിലും മറ്റും പോരാടുന്നതിനു നിയോഗിക്കപ്പെട്ടവരും കമാന്‍ഡോ പരിശീലനം ലഭിച്ചവരുമായ പോലിസുകാരെ മാത്രമാണ് സാധാരണഗതിയില്‍ സമാന പരിശീലനത്തിന് അയക്കാറുള്ളത്. ഇതിനുവിരുദ്ധമായി പ്രതികാര നടപടിയുടെ ഭാഗമായി സിവില്‍ പോലിസുകാരെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നെന്നാണ് ആരോപണം.
നേരത്തെ തീരുമാനിച്ച ലിസ്റ്റിലേക്ക് അവസാന നിമിഷമാണ് ഈ പോലിസുകാരെ തിരുകിക്കയറ്റിയത്. വീഡിയോ ദൃശ്യങ്ങളുടെ ഉറവിടം തേടി ഐജി പല പോലിസുകാരെയും രഹസ്യമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെയാണ് ഇപ്പോള്‍ സത്യമംഗലം കാട്ടിലേക്ക് അയച്ചിരിക്കുന്നത്. ഇതില്‍ ഒരു പോലിസുകാരന്‍ തനിക്കു ചെങ്കണ്ണ് അസുഖമുണ്ടെന്നു പറഞ്ഞിട്ടും പരിശീലനത്തില്‍നിന്ന് ഒഴിവാക്കിയില്ല.
ഈസ്റ്റര്‍ പ്രമാണിച്ച് പരിശീലനത്തില്‍നിന്ന് ഒഴിവാക്കണമെന്ന ക്രിസ്തുമത വിശ്വാസികളായ പോലിസുകാരുടെ അഭ്യര്‍ഥനയും സ്വീകരിച്ചിട്ടില്ല. ഐജിയുടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ മകന്‍ ഔദ്യോഗിക വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായിട്ടും കേസെടുക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല.
കേസെടുക്കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഐജി ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങി. ഐജിക്കെതിരേ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം തൃശൂര്‍ ജുവനൈല്‍ കോടതി ഉത്തരവിട്ടു. എന്നിട്ടും കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. കോടതി ഉത്തരവു ലഭിച്ചിട്ടില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്നാണ് വിയ്യൂര്‍ പോലിസിന്റെ വിശദീകരണം. കേസെടുക്കുന്നതു സംബന്ധിച്ച് വിയ്യൂര്‍ പോലിസ് മേലുദ്യോഗസ്ഥരോടു നിയമോപദേശം തേടിയെങ്കിലും കേസെടുക്കേണ്ടതില്ല എന്ന നിര്‍ദേശമാണ് മുകളില്‍നിന്ന് ഉണ്ടായതെന്നു പറയുന്നു.
Next Story

RELATED STORIES

Share it