ഐഒസി പ്ലാന്റിലെ തൊഴിലാളി സമരം: ചര്‍ച്ച പരാജയം; ഈമാസം എട്ടു മുതല്‍ അനിശ്ചിതകാലസമരം

തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദയംപേരൂര്‍ ഐഒസി ബോട്ട്‌ലിങ് പ്ലാന്റിലെ തൊഴിലാളികള്‍ നടത്തുന്ന മെല്ലെപ്പോക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ റീജ്യനല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. ഫെബ്രുവരി എട്ടു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍. വേതന വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ 28 മുതലാണ് തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ മെല്ലെപ്പോക്ക് സമരം ആരംഭിച്ചത്.
ഐഎന്‍ടിയുസി, സിഐടിയു ,ബിഎംഎസ് എന്നീ യൂനിയനുകളാണ് സമരരംഗത്തുള്ളത്.120ഓളം തൊഴിലാളികളാണ് സമരത്തിനുള്ളത്. ഹൗസ് കീപ്പിങ്, ലോഡിങ് തൊഴിലാളികളുടെ മിനിമം വേതനത്തില്‍ വര്‍ധന ആവശ്യപ്പെട്ടാണ് സമരം. നിലവില്‍ 8400, 9400 എന്നിങ്ങനെയുള്ള വേതനം 15,000 ആയി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. റീജ്യനല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മൂന്നു ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാ ചര്‍ച്ചയും പരാജയപ്പെടുകയാണുണ്ടായത്.
സമരം ശക്തമായതോടെ സംസ്ഥാനത്ത് പാചകവാതക നീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ദിനംപ്രതി 120നും 150നും ഇടയില്‍ ലോഡുകളാണ് ഇവിടെനിന്നും സംസ്ഥാനത്തിന്റെ പല ജില്ലകളിലേക്കും പോവുന്നത്. മെല്ലെപ്പോക്ക് സമരം ആരംഭിച്ചതോടെ ഇത് അമ്പതില്‍ താഴെ ലോഡുകളായി കുറഞ്ഞു. സമരം ആരംഭിച്ച് 10 ദിവസം പിന്നിട്ടപ്പോള്‍ മൂന്നു ലക്ഷം സിലിണ്ടറുകളുടെ നീക്കമാണ് നിലച്ചിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലേക്കാണ് ഈ പ്ലാന്റില്‍നിന്നും വിതരണം നടക്കുന്നത്.
Next Story

RELATED STORIES

Share it