ഐഎസ്ആര്‍ഒ ചാരക്കേസ്‌; കരുണാകരന്‍ കേരള നേതാക്കള്‍ ചതിച്ചെന്ന് പറഞ്ഞിട്ടില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചെന്ന് കെ കരുണാകരന്‍ പറഞ്ഞിട്ടില്ലെന്ന് മകന്‍ കെ മുരളീധരന്‍. കരുണാകരന്‍ രാജിവച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പിസംകൊണ്ടല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കരുണാകരന്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്ന് ഘടകകക്ഷികള്‍ അന്നു നിലപാടെടുത്തിരുന്നു. നരസിംഹറാവുവിന്റെ കൊടുംചതിയാണെന്നാണ് കരുണാകരന്‍ അന്നു പറഞ്ഞത്. ആരൊക്കെയാണ് ചതിച്ചതെന്ന് ഭാവനയ്ക്കനുസരിച്ച് ഓരോരുത്തരും തീരുമാനിക്കും. ചാരക്കേസ് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തരപ്രശ്‌നം മാത്രമായിരുന്നു. കരുണാകരന്റെ രാജി ആവശ്യപ്പെട്ടവര്‍ക്ക് ഇതൊരു കാരണമാവുകയായിരുന്നു. ചാരക്കേസിനെ തുടര്‍ന്ന് കേന്ദ്രത്തില്‍ ഒരു കാബിനറ്റ് പദവി നല്‍കി കരുണാകരനെ മാറ്റാനായിരുന്നു യുഡിഎഫ് നിര്‍ദേശം. രണ്ടു ഘടകകക്ഷികള്‍ കെ കരുണാകരനെ മാറ്റുന്നതിനെ അനുകൂലിച്ചില്ല. നരസിംഹറാവു വിചാരിച്ചിരുന്നെങ്കില്‍ അന്നു കെ കരുണാകരന് ഒരു കുഴപ്പവും ഉണ്ടാവുമായിരുന്നില്ല.
1995 ഫെബ്രുവരിയില്‍ കരുണാകരന്‍ രാജിവയ്ക്കേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു നേരിട്ടു പറഞ്ഞത്. മാര്‍ച്ചില്‍ റാവു തന്നെ നേരിട്ടുവിളിച്ച് രാജിവയ്ക്കാന്‍ കരുണാകരനോട് ആവശ്യപ്പെട്ടു. തനിക്കു കേസിനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.
പത്മജയോട് കരുണാകരന്‍ വേറെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. ഒരു തെളിവുമില്ലാതെ ആര്‍ക്കെതിരേയും മൈതാനപ്രസംഗം നടത്തിയിട്ട് കാര്യമില്ല. പാര്‍ട്ടിയില്‍ ഇനി ഇതൊരു ചര്‍ച്ചയാക്കാന്‍ താല്‍പര്യമില്ല.
ഒരു നീതിയും ലഭിക്കാതെ മരിച്ചത് കെ കരുണാകരനാണ്. അതു തന്റെ കുടുംബത്തിന്റെ സ്വകാര്യദുഃഖമായി കണക്കാക്കുന്നു. ഇന്നത്തോടെ ഈ ചര്‍ച്ച അവസാനിപ്പിക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു. കെ കരുണാകരന്റെ ജീവിതത്തിലുണ്ടായിരുന്ന കറുത്ത പാട് മരണശേഷമാണെങ്കിലും മാറിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരാണ്. അതാണു സുപ്രിംകോടതിയുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it