Flash News

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനം : ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി



തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് നടന്ന ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിന്റെ ത്വരിതപരിശോധനാ റിപോര്‍ട്ട് ഏഴുദിവസത്തിനകം ഹാജരാക്കാന്‍ വിജിലന്‍സിന് കോടതി ജഡ്ജി എ ബദറുദ്ദീന്റെ കര്‍ശന നിര്‍ദേശം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ റിപോര്‍ട്ട് ഇന്നലെ ഹാജരാക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഇന്നലെ കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ മധുരൈ കാമരാജ്, തമിള്‍നാട് സര്‍വകലാശാലയില്‍ നിന്നും കുറച്ച് രേഖകള്‍കൂടി ലഭിക്കാനുണ്ടെന്നും റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നുമാസം കൂടി സമയം വേണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് ഇടക്കാല റിപോര്‍ട്ട് ഹാജരാക്കുകയായിരുന്നു. വിജിലന്‍സിന്റെ കളിസ്ഥലമല്ല കോടതിയെന്നും എത്രസമയം വേണമെന്ന് വ്യക്തമായി അറിയിക്കണമെന്നും കോടതി ലീഗല്‍ അഡൈ്വസറോട് ആവശ്യപ്പെട്ടു. എന്നാല്‍, ഉത്തരം നല്‍കാന്‍ വിജിലന്‍സിന് കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്ന തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് ജഡ്ജിയോടു ത്വരിത റിപോര്‍ട്ട് ഒമ്പതിനകം ഹാജരാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ ഇക്കഴിഞ്ഞ ജനുവരിയില്‍ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ആയിരിക്കെ കെ എം എബ്രഹാം നിശ്ചിത യോഗ്യത ഇല്ലാത്ത ആളെ ഐഎച്ച്ആര്‍ഡിയുടെ ഡയറക്ടറായി നിയമിച്ചുവെന്നും റാങ്ക്‌ലിസ്റ്റ് പോലും പരസ്യപ്പെടുത്താതെയുള്ള നിയമനം സ്വജനപക്ഷപാതമാണെന്നുമാണ് ഹരജിയിലെ ആരോപണം. കെ എം എബ്രഹാമിന് പുറമെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി ശ്രീനിവാസന്‍ ഐഎഎസ്, സെലക്്ഷന്‍ കമ്മിറ്റിയംഗങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബംഗളൂരൂവിലെ പ്രഫസര്‍ ഡോ. ഇ ജെ ജെമീസ്, സംസ്ഥാന ശാസ്ത്ര -സാങ്കേതിക കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ദാസ്, ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പ്രഫസര്‍ ഡോ. പി ബി സുനില്‍കുമാര്‍, ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍ എന്നിവരാണ് മറ്റു എതിര്‍ക്ഷികള്‍. 2016 മാര്‍ച്ച് 5നായിരുന്നു അനധികൃത നിയമനം നടന്നത്.
Next Story

RELATED STORIES

Share it