Kottayam Local

ഐഎച്ച്ആര്‍ഡി കോളജിനു സ്ഥലം കണ്ടെത്തിയില്ല; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കാഞ്ഞിരപ്പള്ളി: ഒരു അധ്യയന വര്‍ഷം കൂടി കടന്നുപോവുമ്പോഴും ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജിനു വേണ്ടി സ്ഥലം കണ്ടെത്തി കെട്ടിട സൗകര്യങ്ങളൊരുക്കാന്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിനു കഴിഞ്ഞില്ല. 2010ല്‍ ആരംഭിച്ച കോളജിനു സ്ഥല സൗകര്യങ്ങളില്ലാത്തതിനാല്‍ യുജിസി അംഗീകാരം റദ്ദാക്കാന്‍ കഴിഞ്ഞ വര്‍ഷവും നടപടികള്‍ എടുത്തിരുന്നു.
എന്നാല്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സ്ഥലം കണ്ടെത്താനുള്ള സമയം ഒരു വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കിയിരുന്നു. പുതിയ അഡ്മിഷന്‍ തുടരുന്നതിനായാണ് അംഗീകാരം ലഭിച്ചത്. എന്നാല്‍ ഇതുവരെയും കോളജിനു സ്വന്തമായി സ്ഥലവും കെട്ടിടവും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 2018-19 അധ്യയന വര്‍ഷം പ്രവര്‍ത്തിക്കാന്‍ കോളജിന് അഫിലിയേഷന്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇതോടെ വിദ്യാര്‍ഥികളുടെ തുടര്‍പഠനം പ്രതിസന്ധിയിലാവും.
യുജിസി നിബന്ധനകള്‍ പ്രകാരം കോളജ് പ്രവര്‍ത്തിക്കാന്‍ സ്വന്തമായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വേണം. എന്നാല്‍ 2018ല്‍ അനുവദിച്ച കോളജ് അന്നു താല്‍ക്കാലികമായി പേട്ട ഗവ. ഹൈസ്‌കൂളിലെ ക്ലാസ് മുറികളിലാണ് ആരംഭിച്ചത്. എട്ടു വര്‍ഷമായിട്ടും കോളജിനു സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും അനാസ്ഥകൊണ്ടാണെന്ന് ആരോപണമുണ്ട്്. ഒരോ വര്‍ഷവും ജനപ്രതിനിധികള്‍ ഇടപ്പെട്ട് സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നീട്ടിയാണ് എട്ടു വര്‍ഷം കടന്നുപോയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കെട്ടിടം ഒഴിയണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഐഎച്ച്ആആര്‍ഡി ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരിന്നു.
ഈ വര്‍ഷം സ്ഥലവും സ്വന്തമായി കെട്ടിടവും കണ്ടെത്താതെ വന്നാല്‍ കാഞ്ഞിരപ്പള്ളിക്ക് ഐഎച്ച്ആര്‍ഡി കോളജ് നഷ്ടമാകും. മലയോരമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്ഥാപനങ്ങളുടെ അഭാവം കണക്കിലെടുത്താണ് കാഞ്ഞിരപ്പള്ളിയില്‍ 2009-2010 അധ്യായന വര്‍ഷത്തില്‍ ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ് അനുവദിച്ചത്. പേട്ട ഗവ.ഹൈസ്‌കൂളിലെ അഞ്ചു മുറികളിലായാണ് 2010ല്‍ താല്‍ക്കാലികമായി കോളജ് ആരംഭിച്ചത്. 2011-12 അധ്യായന വര്‍ഷം പുതിയ ബാച്ചിനു പ്രവേശനം നല്‍കാനുള്ള സൗകര്യമില്ലയിരുന്നു. തുടര്‍ന്നു ജനപ്രതിനിധികള്‍ ഇടപ്പെടു സ്‌കൂളിന്റെ മുന്നൂ മുറികള്‍ കൂടി കോളജിനു വേണ്ടി താല്‍ക്കാലികമായി നല്‍കി. പുതിയ കെട്ടിടം കണ്ടെത്തി കൊള്ളാമെന്ന് അന്ന് അധികൃതര്‍ നല്‍കിയ വാക്കു നടപ്പായില്ല. നിലവില്‍പേട്ട ഗവ. ഹൈസ്‌കൂളിലെ എട്ടു മുറികളിലും ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പുത്തനങ്ങാടിയില്‍ വാടക കെട്ടിടത്തിലുമായാണു കോളജ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം കൂവപ്പള്ളിയിലും കുറുവാമുഴിയിലും കാളകെട്ടിയിലും കോളജിനായി സ്ഥലം കണ്ടുവച്ചെങ്കിലും ഫണ്ട് ഇല്ലാതിനാല്‍ വാങ്ങാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി വഴി സ്ഥലം ഏറ്റെടുത്തു നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സര്‍ക്കാരിനെ സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ല. എന്നാല്‍ പഞ്ചായത്തില്‍ തന്നെ സ്വന്തമായി സ്ഥലം കണ്ടെത്താന്‍ കഴിയുമെങ്കിലും പുറമ്പോക്കു ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്.
പുറമ്പോക്കു ഭൂമികള്‍ പിടിച്ചെടുത്ത്്് കോളജ് നിര്‍മിക്കാന്‍ പഞ്ചായത്ത് ശ്രമിക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്‌സി ഇലക്ട്രോണിക്‌സ്, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബികോം വിത്ത്് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളാണു കോളജിലുള്ളത്. ക്ലാസ് മുറികള്‍ക്കും ഇലക്ട്രിക്കല്‍ ലാബിനും സ്റ്റാഫ് റൂമിനും മതിയായ സൗകര്യങ്ങളില്ല. കോളജിന്റെ തുടക്കം മുതല്‍ ആവശ്യം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ അധികാരികള്‍ക്കു നിവേദനം നല്‍കി കാത്തിരിക്കുകയാണ്.
Next Story

RELATED STORIES

Share it