Gulf

ഏപ്രില്‍ 17 മുതല്‍ 400 മരുന്നുകളുടെ വില കുറയും

ദോഹ: ഏപ്രില്‍ 17 മുതല്‍ രാജ്യത്തെ ഫാര്‍മസികളില്‍ വില്‍ക്കുന്ന 400ഓളം മരുന്നുകളുടെ വില കുറയുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആര്‍ത്രൈറ്റിസ്, ത്വക് രോഗങ്ങള്‍, രക്ത സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട മരുന്നുകളുടെ വിലയാണ് പ്രധാനമായും കുറയുന്നത്. ജിസിസിയിലെ മരുന്ന് വില ഏകീകരിക്കുന്നതിനു വേണ്ടി ഘട്ടം ഘട്ടമായി നടപ്പാക്കുന്ന നടപടികളുടെ ഭാഗമാണിത്.
ഖത്തറില്‍ സര്‍ക്കാരാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു മരുന്ന് രാജ്യത്ത് എവിടെ നിന്ന് വാങ്ങിയാലും ഒരേ വില തന്നെയാവും കൊടുക്കേണ്ടി വരിക. അഞ്ച് ശതമാനം മുതല്‍ 80 ശതമാനം വരെ വിവിധ മരുന്നുകള്‍ക്ക് വ്യത്യസ്ത രീതിയിലാണ് വില കുറയുക.
ഉദാഹരണമായി ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന്റെ ചികില്‍സയ്ക്ക് സാധാരണമായി നിര്‍ദേശിക്കുന്ന എക്‌സോര്‍ജിന് 20 ടാബ്‌ലറ്റുകള്‍ക്ക് 274 റിയാലില്‍ നിന്ന് 156 റിയാലായി കുറയും. റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിനുള്ള മരുന്നായ അക്രോസിയ 28 ടാബലറ്റുകള്‍ക്ക് 43.50 റിയാലാണ് പുതിയ വില. നേരത്തേ ഇത് 49.25 ആയിരുന്നു. പ്രമേഹത്തിനുള്ള ഡിമിക്രോണ്‍(60 എംജി) ആണ് കാര്യമായി വിലക്കുറവ് വന്ന മരുന്നുകളിലൊന്ന്. 30 ടാബ്‌ലറ്റിന് 93 റിയാലുണ്ടായിരുന്നത് ഏപ്രില്‍ 17 മുതല്‍ 26 റിയാലായി മാറും.
നേരത്തേ വന്‍തുക കൊടുക്കേണ്ടിയിരുന്ന പല മരുന്നുകള്‍ക്കും കാര്യമായി വിലക്കുറവ് വരുന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമായിരിക്കും. മുമ്പ് മരുന്ന് വില കുറച്ച സമയത്ത് മൊത്തവില്‍പ്പനക്കാരോടും വില കുറക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അത് കൊണ്ട് ഫാര്‍മസികളുടെ ലാഭവിഹിതത്തില്‍ കാര്യമായ മാറ്റം വരില്ലെന്നാണ് കരുതുന്നത്. എന്നാല്‍, മരുന്ന് കമ്പനികളുടെ മൊത്തം വരുമാനത്തില്‍ കുറവ് വരും. മരുന്നുകളുടെ പരമാവധി ലാഭം 45 ശതമാനമായി നിശ്ചയിച്ചു കൊണ്ട് 2014ല്‍ സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഉത്തരവിട്ടിരുന്നു. പൊതുവേ ഇതിലും കുറഞ്ഞ ലാഭമാണ് മരുന്നുകള്‍ക്ക് ഈടാക്കുന്നത്. പുതിയ നിരക്ക് നടപ്പാക്കാന്‍ ഫാര്‍മസികള്‍ക്ക് മൂന്ന് മാസത്തെ സമയം നല്‍കിയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളിലെ മരുന്ന് വില ഏകീകരിക്കുന്നതിന് വേണ്ടി 2014 സപ്തംബറിലാണ് ആദ്യഘട്ട വില കുറക്കല്‍ നടപ്പാക്കിയത്. മൂന്ന് മാസം കഴിഞ്ഞ് വീണ്ടും കൂടുതല്‍ മരുന്നുകളുടെ വില കുറച്ചു. ഇതിനകം രാജ്യത്ത് വില്‍പ്പനയിലുള്ള 4,600 മരുന്നുകളില്‍ 2,873 എണ്ണത്തിന്റെ വില പുതുക്കി നിശ്ചയിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാര്‍മസി ആന്റ് ഡ്രഗ് കണ്‍ട്രോള്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. ഐഷ ഇബ്‌റാഹിം അല്‍അന്‍സാരി പറയുന്നു.
Next Story

RELATED STORIES

Share it