Flash News

എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമം; മുന്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമം ദുര്‍ബലമാക്കുന്ന തരത്തില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച സുപ്രിംകോടതിയുടെ മുന്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. ഏകപക്ഷീയമായി ഒരാളെ അറസ്റ്റ് ചെയ്യാനാവില്ല. ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ കോടതിക്ക് ബാധ്യതയുണ്ടെന്നും ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനപ്പരിശോധനാ ഹരജി പരിഗണിക്കുന്നത് കോടതി ജൂലൈയിലേക്ക് മാറ്റി.
കോടതി വിധിക്കെതിരേ നല്‍കിയ പുനപ്പരിശോധനാ ഹരജികള്‍ നിയമപരമായി നിലനില്‍ക്കാത്തതാണെന്ന് കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ അറസ്റ്റ് എന്ന വാള്‍ വ്യക്തികള്‍ക്കു മേല്‍ തൂങ്ങിക്കിടക്കുകയാണെങ്കില്‍ നാം ജീവിക്കുന്നത് പരിഷ്‌കൃത സമൂഹത്തിലല്ലെന്ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് എ കെ ഗോയല്‍ നിരീക്ഷിച്ചു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 (വ്യക്തി സ്വാതന്ത്ര്യവും ജീവിക്കാന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളും) സംരക്ഷിക്കാന്‍ കോടതിക്കു ബാധ്യതയുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ ആളുകളെ അറസ്റ്റ് ചെയ്യാനുള്ള നിയമം നിര്‍മിക്കാന്‍ പാര്‍ലമെന്റിന് പോലും കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. മേനക ഗാന്ധി വിധിക്കുശേഷം ആര്‍ട്ടിക്കിള്‍ 21ലെ എല്ലാ വ്യവസ്ഥകളും താങ്കള്‍ വായിക്കണമെന്ന് ബെഞ്ച് അറ്റോര്‍ണി ജനറലിനോട് പറഞ്ഞു.
എന്നാല്‍, പ്രചാരത്തിലുള്ള നിയമത്തിലെ ഒരു വ്യവസ്ഥയ്ക്കു പകരംവയ്ക്കാന്‍ കോടതിക്ക് സാധിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞത്. സുപ്രിംകോടതി വേനലവധിക്ക് അടയ്ക്കുന്നതിനു മുമ്പ് പുനപ്പരിശോധനാ ഹരജി പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
Next Story

RELATED STORIES

Share it