എസ്ഡിപിഐ ദേശീയ പ്രതിനിധിസഭ: രാഷ്ട്രീയത്തില്‍ സത്യസന്ധത തിരിച്ച് കൊണ്ടുവരണം: എ സഈദ്

ബംഗളൂരു: ദേശീയ പ്രസിഡന്റ് എ സഈദ് പതാക ഉയര്‍ത്തിയതോടെ എസ്ഡിപിഐ ദ്വിദിന ദേശീയ പ്രതിനിധിസഭയ്ക്ക് ബംഗളൂരു പാലാനഭവനില്‍ തുടക്കമായി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സത്യസന്ധത കിട്ടാക്കനിയായി മാറിയിരിക്കുകയാണെന്നും അതു തിരിച്ചുകൊണ്ടുവരുന്ന ഉത്തരവാദിത്തമാണ് എസ്ഡിപിഐ ലക്ഷ്യമെന്നും എ സഈദ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
സുഹ്‌റബുദ്ദീന്‍ കേസില്‍ അമിത്ഷായെ ഒഴിവാക്കുന്നതിന് ആകര്‍ഷകമായ ഓഫറുകള്‍ പോലും സ്വീകരിക്കാത്ത, നീതിബോധത്തിനു വേണ്ടി ജീവന്‍ വെടിയേണ്ടി വന്ന ജസ്റ്റിസ് ലോയ സത്യസന്ധതയുടെ ഉത്തമ ഉദാഹരണമാണ്. വെറുപ്പ്, അക്രമം, വര്‍ഗീയത എന്നിവ കൈമുതലാക്കിയ ബിജെപിയെ അധികാരത്തിലെത്തിച്ചതിന്റെ പ്രധാന കാരണം കോണ്‍ഗ്രസ്സിന്റെയും മറ്റു പാര്‍ട്ടികളുടെയും കെടുകാര്യസ്ഥതയാണ്. കോണ്‍ഗ്രസ്സിന്റെ കാലത്തും ആയിരക്കണക്കിനാളുകള്‍ ഏറ്റുമുട്ടല്‍ കൊലകളുടെയും കലാപങ്ങളുടെയും ഇരകളായിട്ടുണ്ടായിരുന്നു. ഇന്നും അതു തുടരുന്നു. അവര്‍ക്ക് ഫലപ്രദമായ രക്ഷാമാര്‍ഗം കാണിച്ചു കൊടുക്കാന്‍ ഇന്നുവരെ കോണ്‍ഗ്രസ്സിനായിട്ടില്ല. പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിലും പരിഹാരം കാണുന്നതിലും കോണ്‍ഗ്രസ് മാത്രമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും പരാജയമാണ്. രാഷ്ട്രീയത്തെ കച്ചവടമാക്കിയിരിക്കുകയാണവര്‍. വിവിധ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെല്ലാം കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഭരണം നടത്തുന്നത്.
ഭീമമായ തിരഞ്ഞെടുപ്പ് ഫണ്ടിനു വേണ്ടി കുത്തക കമ്പനികളുമായി കരാറുകളുണ്ടാക്കുന്നു. ക്ഷേമരാഷ്ട്ര നിര്‍മാണമാണ് എസ്ഡിപിഐ ലക്ഷ്യം. വര്‍ഗീയതയെ തോല്‍പിക്കാന്‍ മതേതരത്വത്തില്‍ ഊന്നിനിന്നുകൊണ്ട് എസ്ഡിപിഐ പരിശ്രമിക്കുമെന്ന് സഈദ് പ്രഖ്യപിച്ചു. വിശപ്പിനെ അകറ്റാന്‍ വിശപ്പ് സഹിക്കാന്‍ തയ്യാറുള്ള ഒരു സമൂഹത്തെയും ഭയമകറ്റാന്‍ മനസ്സില്‍ ഭയമില്ലാത്തവരെയും വളര്‍ത്തുന്നതില്‍ പാര്‍ട്ടി വിജയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുമ്പെ പ്രവര്‍ത്തന റിപോര്‍ട്ടും രാഷ്ട്രീയ റിപോര്‍ട്ടും അവതരിപ്പിച്ചു.
ദേശീയ ഭാരവാഹികളായ എം കെ ഫൈസി, മുഹമ്മദ് ഷഫി, അഡ്വ. ശറഫുദ്ദീന്‍ അഹമ്മദ്, പ്രഫ. നസ്‌നിന്‍ ബീഗം, ആര്‍ പി പാണ്ഡേ, യാസ്മിന്‍ ഫാറൂഖി തുടങ്ങിയവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി. 2018-21 വര്‍ഷത്തേക്കുള്ള ദേശീയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ ഇന്നു ദേശീയ പ്രതിനിധിസഭ സമാപിക്കും.
Next Story

RELATED STORIES

Share it