എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകംപ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിടണമെന്ന ആവശ്യം അനുവദിച്ചില്ല

കൊച്ചി: എറണാകുളം മഹാരാജാസിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകക്കേസിലെ 21, 22 പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്ത അനൂപ്, നിസാര്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിന് പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയാണു കോടതി പരിഗണിച്ചത്. ഇരുവരെയും എറണാകുളം സബ്ജയിലില്‍ വച്ചു ചോദ്യംചെയ്യുന്നതിനു കോടതി അനുമതി നല്‍കി. ഇവര്‍ക്കെതിരേ ശാരീരികമായോ മറ്റോ പീഡനങ്ങളുണ്ടാവരുതെന്നു ജയില്‍ സൂപ്രണ്ട് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
21ാം തിയ്യതി നാലുമണിവരെ ചോദ്യംചെയ്യാനാണ് അനുമതി നല്‍കിയത്. കേസിലെ 24ാം പ്രതിയായ നജീബിനെ 21ാം തിയ്യതി വരെ ചോദ്യംചെയ്യലിന് പോലിസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വിട്ട പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളുണ്ടായാല്‍ അേന്വഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ എസ് ടി സുരേഷ്‌കുമാറിനു പൂര്‍ണ ഉത്തരവാദിത്തമുണ്ടെന്നു കോടതി വ്യക്തമാക്കി.
അനൂബ്, നിസാര്‍ എന്നിവര്‍ക്കു ഭക്ഷണം, വെള്ളം, വൈദ്യസഹായം ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു ജയില്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കി. നജീബിനെ എല്ലാ ദിവസവും വൈദ്യപരിശോധനയ്ക്കു വിധേയമാക്കി കസ്റ്റഡിക്കു ശേഷം കോടതിയില്‍ ഹാജരാക്കുമ്പോള്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
കഴിഞ്ഞ എട്ടാം തിയ്യതി മുതല്‍ അനൂപ് പോലിസ് കസ്റ്റഡിയിലായിരുന്നെന്നും ഇനി പോലിസ് കസ്റ്റഡി അനുവദിക്കരുതെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അനൂപിനെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോള്‍ തന്നെ കസ്റ്റഡിയില്‍ വച്ചു മര്‍ദിച്ച വിവരങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.
നസീറിനെ കഴിഞ്ഞ ഒമ്പതു മുതല്‍ കസ്റ്റഡിയില്‍ വച്ചു ചോദ്യം ചെയ്ത ശേഷം അഞ്ചു ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതെന്നും ഇനി പോലിസ് കസ്റ്റഡി അനുവദിക്കരുതെന്നും അഭിഭാഷകന്‍ വാദിച്ചു. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് സന്ദീപ് കൃഷ്ണയാണ് കേസ് പരിഗണിച്ചത്. 21, 22 പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ വി എസ് സലീം, പി കെ സജീവന്‍ എന്നിവരും 24ാം പ്രതിക്കുവേണ്ടി ഹാരിസ് അലിയും ഹാജരായി.
Next Story

RELATED STORIES

Share it