എല്‍ ഡി തിവാരി 93ാം ജന്മദിനത്തില്‍ വിടവാങ്ങി

ന്യൂഡല്‍ഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് നാരായണ്‍ ദത്ത് തിവാരി അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന അദ്ദേഹം തന്റെ 93ാം ജന്മദിനമായ വ്യാഴാഴ്ചയാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വിവിധ പദവികള്‍ വഹിച്ചിരുന്ന തിവാരി 1991ല്‍ പ്രധാനമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. 93 വയസ്സ് പൂര്‍ത്തിയായി മണിക്കൂറുകള്‍ക്കകം അര്‍ധരാത്രി 2.50ഓടെ ചികില്‍സയിലായിരുന്ന മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന തിവാരി വ്യത്യസ്ത കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദവും അലങ്കരിച്ചു. രാജീവ്ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന തിവാരി,
1991ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നൈനിറ്റാള്‍ സീറ്റില്‍ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി പദം നരസിംഹറാവുവിന് വിട്ടുകൊടുക്കേണ്ടിവന്നു. റാവുവിന്റെ ഭരണകാലത്ത്, 1995ല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിങുമായി ചേര്‍ന്ന് കോണ്‍ഗ്രസ് (ടി)ക്കു രൂപം നല്‍കി. പിന്നീട് സോണിയാഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതോടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ലയിച്ചു. മൂന്നു തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 2002-07 കാലയളവില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്നു.
2007 മുതല്‍ 2009 വരെ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്ന തിവാരിക്ക് ലൈംഗിക വിവാദത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടിവന്നു. 1925 ഒക്ടോബര്‍ 18ന് നൈനിറ്റാളില്‍ ജനിച്ച തിവാരി അലഹബാദ് സര്‍വകലാശാലയില്‍ നിന്നു നിയമ ബിരുദം കരസ്ഥമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it