Flash News

എല്‍പിജി ട്രക്ക് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു



തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍പിജി ട്രക്ക് ജീവനക്കാര്‍ ഇന്നലെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ എസ് തുളസീധരന്റെ ചേംബറില്‍ കഴിഞ്ഞ ദിവസം ട്രക്ക് ഉടമകളും, തൊഴിലാളി യൂനിയന്‍ പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. എല്‍പിജി പ്ലാന്റുകളിലെ ട്രക്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം 200 കിലോമീറ്റര്‍ വരെയുള്ള ലോക്കല്‍ ട്രിപ്പിന് ഡ്രൈവര്‍ക്ക് ആദ്യവര്‍ഷം 950 രൂപയും രണ്ടാം വര്‍ഷം 1010 രൂപയും മൂന്നാമത്തെ വര്‍ഷം 1075 രൂപയും ട്രക്ക് ഉടമകള്‍ നല്‍കും. 200 കിലോമീറ്ററിനുമുകളില്‍ ട്രിപ്പുകള്‍ക്ക് ഓരോ കിലോമീറ്ററിനും ആദ്യ വര്‍ഷം 4.75 രൂപ, രണ്ടാമത്തെ വര്‍ഷം 5, മൂന്നാമത്തെ വര്‍ഷം 5.50 രൂപയും ലഭിക്കും. ടോറസ് ലോറിക്ക് 200 കിലോമീറ്റര്‍ വരെയുള്ള ലോക്കല്‍ ട്രിപ്പിന് ആദ്യവര്‍ഷം 1280 രൂപയും രണ്ടാമത്തെ വര്‍ഷം 1360 രൂപയും മൂന്നാമത്തെ വര്‍ഷം 1450 രൂപയും 200 കിലോമീറ്ററിന് മുകളില്‍ ഓരോ കിലോമീറ്ററിനും ആദ്യവര്‍ഷം 5.55രൂപ, രണ്ടാമത്തെ വര്‍ഷം 5.85, മൂന്നാമത്തെ വര്‍ഷം 6.43 രൂപയും ഡ്രൈവര്‍ക്കു നല്‍കും.ക്ലീനര്‍ക്ക് സാധാരണ വണ്ടിയില്‍ ട്രിപ്പ് ഒിന്നിന് ആദ്യ വര്‍ഷം 495 രൂപയും രണ്ടാമത്തെ വര്‍ഷം 526, മൂന്നാമത്തെ വര്‍ഷം 560 രൂപയും  ടോറസ് ലോറിയില്‍ ആദ്യ വര്‍ഷം 580, രണ്ടാമത്തെ വര്‍ഷം 616, മൂന്നാമത്തെ വര്‍ഷം 565 രൂപയും നല്‍കുന്നതിന് ട്രക്ക് ഉടമകള്‍ സമ്മതിച്ചു. എല്‍പിജി പ്ലാന്റില്‍ നിന്നും 12 ലോഡ് എടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 750 രൂപയും 13 മുതല്‍ 18 വരെ 1250 രൂപയും 19ന് മേല്‍ 1750 രൂപയും പ്രതിമാസ ഇന്‍സെന്റീവായി നല്‍കും. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലും ട്രിപ്പ് ഒന്നിന് 300 രൂപ ഡ്രൈവര്‍ക്കും 150 രൂപ ക്ലീനര്‍ക്കും വേതനത്തിനു പുറമേ ലഭിക്കും. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കുടിശ്ശിക മെയ്, ജൂണ്‍ മാസങ്ങളിലെ വേതനത്തോടൊപ്പം ജീവനക്കാര്‍ക്ക് ലഭിക്കും.
Next Story

RELATED STORIES

Share it