എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രതികളായി 685 കേസുകള്‍; അക്രമരാഷ്ട്രീയത്തിനു തെളിവെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ 685 കേസുകളുള്ളത് അവരുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിവിധ സ്ഥാനാര്‍ഥികള്‍ക്കെതിരേ മൊത്തം 943 കേസുകളാണുള്ളതെന്ന് അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ സത്യവാങ്മൂലത്തി ല്‍നിന്നു വ്യക്തമാവുന്നു. ഇതില്‍ 685 എണ്ണം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേയും 152 എണ്ണം ബിജെപി- ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കെതിരേയുമാണ്.
106 കേസുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേയുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളാണ് ഏറ്റവും കൂടുതല്‍ കേസുകളിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരേ 617 കേസുകളുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെതിരേ 79ഉം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരേ ആറു കേസുകളുമാണുള്ളത്. ഇതില്‍ അഞ്ചെണ്ണം വിഎസിനെതിരേ നല്‍കിയിട്ടുള്ള മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പ്രക്ഷോഭസമരവുമായി ബന്ധപ്പെട്ടാണ്. പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസ് ഉള്‍പ്പെടെ 11 കേസുകളുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയിലാണു ലാവ്‌ലിന്‍ കേസുള്ളത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയാണ്.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എട്ടു കേസുകളും പയ്യന്നൂര്‍, തളിപ്പറമ്പ് കോടതികളില്‍ ഓരോ കേസും അദ്ദേഹത്തിനെതിരേയുണ്ട്. ഏറ്റവുമധികം കേസുകളുള്ളത് സിപിഎമ്മിലെ നവാഗതനും അഴീക്കോട് സ്ഥാനാര്‍ഥിയുമായ നികേഷ് കുമാറിനെതിരേയാണ്- 57 കേസുകള്‍.
കഴക്കൂട്ടം സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ 45 കേസുമായി രണ്ടാംസ്ഥാനത്തും തലശ്ശേരിയിലെ എഎന്‍ ഷംസീര്‍ 35 കേസുമായി മൂന്നാം സ്ഥാനത്തുമാണ്. കുറ്റിയാടി കെ കെ ലതിക- 32, നേമം വി ശിവന്‍കുട്ടി- 31, ആലുവ വി സലീം- 26, പേരാവൂര്‍ ബിനോയ് കുര്യന്‍- 25, കോതമംഗലം ആന്റണി ജോ ണ്‍- 24, അരുവിക്കര എ എ റഷീദ്- 22, മട്ടന്നൂര്‍ ഇപി ജയരാജന്‍- 21, തൃപ്പൂണിത്തുറ എം സ്വരാജ്-20 എന്നിവരാണ് കൂടുതല്‍ കേസുള്ള മറ്റുള്ളവര്‍.
Next Story

RELATED STORIES

Share it