എല്ലാ തൊഴില്‍ മേഖലകളിലും കരാര്‍ തൊഴിലാളികളാവാം

ന്യൂഡല്‍ഹി: എല്ലാ തൊഴില്‍ മേഖലകളിലും നിശ്ചിത കാലത്തേക്കു കരാര്‍ തൊഴിലാളികളെ നിയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. രാജ്യത്തെ വ്യവസായ മേഖല ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കരാര്‍ അല്ലെങ്കില്‍ നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ നിശ്ചയിക്കുന്നതിനു കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന രൂപത്തില്‍ വന്‍ ഭേദഗതിയാണു വരുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ഈ മാസം 16നു കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
1946ലെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ആക്റ്റിലാണ് ഭേദഗതി വരുത്തിയത്. കരാര്‍ തൊഴിലിനു പുറമെ നിശ്ചിതകാലത്തേക്ക് തൊഴിലാളികളെ നിയമിക്കാനുള്ള അനുമതിയാണ് നിയമ ഭേദഗതിയിലൂടെ എടുത്തിട്ടുള്ളത്. രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കി തൊഴിലാളികളെ പിരിച്ചുവിടാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. ഭേദഗതി രാജ്യത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്കു തൊഴിലാളികളുടെ മേല്‍ അനാവശ്യമായ അധികാരം നല്‍കുമെന്നു വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് വ്യവസായ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും വേണ്ടിയാണ് നീക്കമെന്നാണു കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം. 2016ല്‍ വസ്ത്രവ്യാപാര രംഗത്ത് ഈ നിയമം നടപ്പാക്കിയിരുന്നു.
ഇതോടെ വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ  നിശ്ചിത ശമ്പളം മാത്രം ഉറപ്പിച്ച് മറ്റ് ആനുകൂല്യങ്ങള്‍ നല്‍കാതെ പ്രത്യേക കാലത്തേക്ക് കമ്പനികള്‍ക്കു തൊഴിലാളികളെ എടുക്കുക്കാനാവും.  ആഴ്ചകള്‍, മാസം അല്ലെങ്കില്‍ പ്രത്യേക പ്രൊജക്റ്റുകള്‍ക്ക് വേണ്ടി തൊഴിലാളികളെ കമ്പനികള്‍ക്ക് തിരഞ്ഞെടുക്കാം. കാലാവധി കഴിഞ്ഞ് പിരിച്ചുവിടുന്നതിനു പ്രത്യേക നോട്ടീസ് നല്‍കേണ്ട ആവശ്യമില്ല. അതേസമയം, കരാര്‍ കാലാവധി സമയത്ത് ശമ്പളം, കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ആനുകൂല്യങ്ങള്‍ എന്നിവ നിയമം ഉറപ്പുവരുത്തുമെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. നിലവില്‍ സ്ഥിരനിയമനമുള്ളവരെ സംരക്ഷിക്കും.  സ്ഥിരനിയമനത്തിലുള്ളവരെ കരാറിലേക്കു മാറ്റാന്‍ കഴിയില്ലെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്. നിയമം കരാര്‍ ജീവനക്കാരെ എടുക്കുന്നതിനു പ്രോല്‍സാഹിപ്പിക്കുന്നതാണെന്നും തൊഴില്‍സുരക്ഷ അപകടത്തിലാക്കുന്നതാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നീക്കത്തിനെതിരേ ഭരണ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് അടക്കമുള്ളവര്‍ രംഗത്തെത്തി.  നിയമ ഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് ബിഎംഎസ് അധ്യക്ഷന്‍ സജി നാരായണന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it