എറണാകുളത്ത് സിപിഎം വിയര്‍ക്കുന്നു; നാലിടത്ത് അന്തിമ തീരുമാനമായില്ല

കൊച്ചി: ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അന്തിമ രൂപമായില്ല. പാര്‍ട്ടി മല്‍സരിക്കുന്ന 10 സീറ്റുകളില്‍ തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേരി, കൊച്ചി സീറ്റുകളുടെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
വൈപ്പിന്‍- എസ് ശര്‍മ, പെരുമ്പാവൂര്‍- സാജു പോള്‍, എറണാകുളം- അഡ്വ. എം അനില്‍കുമാര്‍, പിറവം- എം ജെ ജേക്കബ്, ആലുവ- വി സലിം, കുന്നത്തുനാട്- അഡ്വ. ഷൈജി ശിവജി എന്നിവരുടെ സ്ഥാനാര്‍ഥിത്വം ഏകദേശം ഉറപ്പായി. തൃപ്പൂണിത്തുറയില്‍ ജില്ലാ സെക്രട്ടറി പി രാജീവ് മല്‍സരിക്കണമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ താല്‍പര്യം. സംസ്ഥാന കമ്മിറ്റിക്കു നല്‍കിയ പട്ടികയില്‍ രാജീവിന്റെ പേരു മാത്രമാണ് ജില്ലാ നേതൃത്വം ഉള്‍പ്പെടുത്തിയത്.
എന്നാല്‍ പി രാജീവ് മല്‍സരിക്കേണ്ടെന്നു സംസ്ഥാന കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. എന്നിട്ടും ഇന്നലെ രാവിലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ പി രാജീവ് തൃപ്പൂണിത്തുറയില്‍ മല്‍സരിക്കണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തി.
കെ ചന്ദ്രന്‍പിള്ള, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍ എന്നിവര്‍ക്കുവേണ്ടിയും വാദമുയര്‍ന്നു. ചന്ദ്രന്‍പിള്ളയ്ക്ക് തൃപ്പൂണിത്തുറയില്‍ വിജയസാധ്യതയില്ലെന്ന് ഒരുവിഭാഗം വാദിച്ചു. തൃപ്പൂണിത്തുറയിലെ സമുദായ സമവാക്യങ്ങള്‍ കൂടി പരിഗണിച്ചുവേണം സ്ഥാനാര്‍ഥിനിര്‍ണയം നടത്താനെന്നും അഭിപ്രായം ഉയര്‍ന്നു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി പി വാസുദേവന് ഇതോടെ ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിച്ചു. വി എ സക്കീര്‍ ഹുസൈനും എ എം യൂസഫുമാണു കളമശ്ശേരിയില്‍ പരിഗണിക്കപ്പെടുന്ന മറ്റ് രണ്ടുപേര്‍. ഇവരില്‍ ആരെ വേണമെന്നതു സംബന്ധിച്ചും തീരുമാനമായിട്ടില്ല.
തൃക്കാക്കരയിലും കൊച്ചിയിലും ഇത്തരത്തില്‍ അഭിപ്രായഭിന്നതമൂലം അനിശ്ചിതത്വം തുടരുകയാണ്. സ്വതന്ത്രന്‍മാരെ പരിഗണിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശമുള്ളതിനാല്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ (തൃക്കാക്കര), കെആര്‍എല്‍സിസി നേതാവ് ഷാജി ജോര്‍ജ്(കൊച്ചി) എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നുണ്ട്. ഇവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഇന്നു സംസ്ഥാന സെക്രേട്ടറിയറ്റില്‍ കൈക്കൊള്ളുമെന്നാണു സൂചന.
Next Story

RELATED STORIES

Share it