എറണാകുളം മെഡിക്കല്‍ കോളജില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ്‌

തിരുവനന്തപുരം: കൊച്ചി ഇ ന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി സ്‌കീമില്‍ ഉള്‍പ്പെടുത്തി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
ആറു നിലകളിലായി 60,000 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ കെട്ടിടം നിര്‍മിക്കുന്നതിന് 12.68 കോടി രൂപ ചെലവാകും. കേരളത്തിലാദ്യമായാണ് ഒരു മെഡിക്കല്‍ കോളജില്‍ പാലിയേറ്റീവ് രോഗികള്‍ക്കായി ഇത്രയും ബൃഹത്തായ സംരംഭം തുടങ്ങുന്നത്.
പാലിയേറ്റീവ് രോഗികള്‍ക്കായി മികച്ച സൗകര്യങ്ങളാണിവിടെ ഒരുക്കുന്നത്. 100 രോഗികളെ ഒരേ സമയം കിടത്തി ചികില്‍സിക്കാന്‍ കഴിയും. എല്ലാ നിലകളിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേക വാര്‍ഡുകള്‍, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഡ്യൂട്ടി റൂം, ഐസലേഷന്‍ റൂം, നഴ്‌സിങ് സ്‌റ്റേഷന്‍ എന്നിവയുണ്ടാവും.
ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരന് കഴിയാവുന്ന സൗകര്യവുമുണ്ടാകും. ബേസ്‌മെന്റില്‍ പാര്‍ക്കിങിനുള്ള സൗകര്യമൊരുക്കും. സംസ്ഥാന പാരിസ്ഥിതിക വകുപ്പിന്റെ അനുമതി ലഭിച്ചാലുടനെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഒരു വര്‍ഷത്തിനകം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് പ്രവര്‍ത്തനസജ്ജമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. എറണാകുളം മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ 3 വര്‍ഷമായി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടുകൂടിയാണ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്.
പാലിയേറ്റീവ് കെയര്‍ ഒപിക്ക് പുറമെ ഈ രോഗികളെ നിത്യേന വീടുകളില്‍ ചെന്ന് പരിചരിക്കുകയും അവര്‍ക്കു വേണ്ട ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.
പാലിയേറ്റീവ് രംഗത്തെ സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനവും ഈ യൂനിറ്റ് നല്‍കിവരുന്നു.
Next Story

RELATED STORIES

Share it