Kottayam Local

എരുമേലിയില്‍ 63 കോടിയുടെ പദ്ധതിയില്‍ ജല വിതരണം തുടങ്ങുന്നു



എരുമേലി: ശബരിമല തീര്‍ത്ഥാടന കാലത്തിനു മുമ്പെ പുതിയ പദ്ധതിയിലൂടെ എരുമേലി ടൗണില്‍ വെള്ളം നല്‍കുമെന്ന വാക്കു പാലിച്ച് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ജല അതോറിറ്റി. പദ്ധതി നിര്‍മാണം തുടങ്ങിയ ശേഷം കഴിഞ്ഞ തീര്‍ത്ഥാടന സീസണുകളില്‍ വെള്ളം നല്‍കുമെന്ന് പല തവണ വാക്ക് മാറ്റിപ്പറഞ്ഞിട്ടുള്ള ജല അതോറിറ്റി ഇത്തവണ കര്‍മനിരതരാവുകയാണ്. മുക്കൂട്ടുതറ ട്രീറ്റ്‌മെന്റ് പ്ലാന്റിലും പെരുന്തേനരുവിക്കടുത്ത് പമ്പ് ഹൗസിലും വൈദ്യുതി കണക്ഷന്‍ കഴിഞ്ഞ ദിവസം അനുവദിച്ചു. ഇപ്പോള്‍ വൈദ്യുതീകരണ ജോലികള്‍ പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ജല വിതരണം ആരംഭിച്ച ശേഷം ഉദ്ഘാടനം നടത്താനാണ് ഒരുങ്ങുന്നത്. 13ന് ട്രീറ്റ്‌മെന്റ് പ്ലാന്റിലും പമ്പ് ഹൗസിലും സ്വിച്ച് ഓണ്‍ നടത്തി ട്രയല്‍ റണ്‍ ആരംഭിക്കും. തുടര്‍ന്ന് സാങ്കേതിക പിഴവുകളില്ലെന്ന് ഉറപ്പിക്കുന്നതോടെ അനൗദ്യോഗികമായി സംഭരണ ടാങ്കുകളിലൂടെ ടൗണിലെ പൈപ്പ് ലൈനുകളിലേക്ക് വെള്ളം നല്‍കും. തീര്‍ത്ഥാടനകാലം ആരംഭിക്കുന്ന 16ന് ടൗണില്‍ പുതിയ പദ്ധതിയിലൂടെ വെള്ളം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് തീര്‍ത്ഥാടനകാലത്തിനു ശേഷം പൂര്‍ണതോതില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കും. ഒമ്പത് ഉപരിതല ടാങ്കുകളിലും മൂന്നു ഭൂതല ടാങ്കുകളിലുമായി എരുമേലി പഞ്ചായത്തിലും ശബരിമല തീര്‍ത്ഥാടകര്‍ക്കും കൊല്ലമുള, വെണ്‍കുറിഞ്ഞി, നൂറേക്കാട്, ഓലക്കുളം ഉള്‍പ്പടെ വെച്ചുച്ചിറ പഞ്ചായത്തിലുമാണ് വെളളം നല്‍കുക. പൈപ്പ് ലൈനുകളുടെ നീളം മൊത്തം 250ല്‍ പരം കിലോമീറ്ററുകളുണ്ടാകും. നിരവധി വൈതരണികള്‍ താണ്ടിയാണ് പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ആദ്യഘട്ടമെങ്കിലും ആരംഭിക്കാനായിരിക്കുന്നത്. 1982ല്‍ ഇസഹാഖ് കുരിക്കള്‍ എംഎല്‍എ അധ്യക്ഷനായ നിയമസഭാ സമിതിയാണു പദ്ധതി നടപ്പാക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതു പിന്നീട് പലപ്പോഴായി സര്‍വേ നടത്തലും എസ്റ്റിമേറ്റെടുക്കലും മാത്രമായി മാറുകയായിരുന്നു. അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എയായിരിക്കെ എല്‍ഡിഎഫ് ഭരണം അവസാനിക്കുമ്പോഴാണ് പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചത്. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ ഫണ്ടും ഭരണാനുമതിയും നല്‍കി നിര്‍മാണം തുടങ്ങുകയായിരുന്നു. ഇപ്പോഴാണ് പദ്ധതിയിലൂടെ ആദ്യഘട്ട ജല വിതരണം ആരംഭിക്കാനാവുന്നത്. തുടക്കത്തില്‍ 53 കോടി ആയിരുന്ന ഫണ്ട് ഇപ്പോള്‍ 63 കോടിയിലെത്തി നില്‍ക്കുന്നു. നിര്‍മാണത്തിനിടെ പൈപ്പുകള്‍ കുഴിച്ചിടുന്നത് തടഞ്ഞ് എതിര്‍പ്പുയര്‍ന്നിരുന്നു. കല്‍ക്കത്തയില്‍ നിന്നുമെത്തിച്ച പൈപ്പുകള്‍ ഗുണനിലവാര പരിശോധനയില്‍ പൊട്ടിയതോടെ ഇവ മാറ്റേണ്ടി വന്നു. ഇതിനിടെ പെരുന്തേനരുവിയിലെ മറ്റ് കുടിവെള്ള പദ്ധതികളെ ഈ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ കേസ് ആയതോടെ നിര്‍മാണം നിലച്ചു. കോടതി കേസ് തള്ളിയതോടെ നിര്‍മാണം തുടര്‍ന്നപ്പോള്‍ പ്രശ്‌നം വൈദ്യുതിയായി. പമ്പ് ഹൗസിനും പ്ലാന്റിനും കൂടിയ അളവില്‍ വൈദ്യുതി കിട്ടാന്‍ സബ് സ്‌റ്റേഷന്‍ വേണമായിരുന്നു. കനകപ്പലത്ത് സബ് സ്റ്റേഷന്‍ പൂര്‍ത്തിയായതോടെ പ്ലാന്റിലെ വൈദ്യുതി പ്രശ്‌നത്തിനു പരിഹാരമായി. പമ്പ് ഹൗസില്‍ വൈദ്യുതി കിട്ടണമെങ്കില്‍ ചെറുകിട ജല വൈദ്യുതി നിലയവും ഡാമും പൂര്‍ത്തിയാവാതെ പറ്റില്ലെന്നായി. മറ്റൊരു സാധ്യതയായ റാന്നിയില്‍ നിന്നും ലൈന്‍ വലിക്കലിന് മൂന്ന് കോടി ചെലവിടണമെന്ന് അറിഞ്ഞതോടെ ഡാമും സബ്‌സ്‌റ്റേഷനും പൂര്‍ത്തിയാവാനുള്ള കാത്തിരുപ്പായി. ഇതു രണ്ടുമായപ്പോള്‍ വൈദ്യുതി വിതരണം ചെയ്യാന്‍ മറ്റൊരു സബ്‌സ്‌റ്റേഷന്‍ കൂടി നിര്‍മിക്കുന്നത് വരെയായി കാത്തിരുപ്പ്. ദിവസങ്ങള്‍ക്കുള്ളില്‍ സബ് സ്‌റ്റേഷനില്‍ വൈദ്യുതി ലഭ്യമാകുന്നതോടെ പമ്പ് ഹൗസിലും വൈദ്യുതിയെത്തും. ഇതോടെ പമ്പാനദിയിലെ വെള്ളം പമ്പ് ഹൗസിലെ കിണറില്‍ നിന്നും ആറര കിലോമീറ്ററുകളകലെ ഡിഐ പൈപ്പുകളിലൂടെ എംഇഎസ് കോളജിനടുത്ത് 100 ലക്ഷം ലിറ്റര്‍ പ്രതിദിന ശുദ്ധീകരണ ശേഷിയുള്ള പ്ലാന്റിലെത്തും. ഇവിടെ ശുദ്ധീകരിക്കുന്ന വെള്ളം എരുമേലി ടൗണിലേക്ക് കനകപ്പലത്തെ രണ്ട് ടാങ്കുകളിലും നേര്‍ച്ചപ്പാറയിലെ ടാങ്കിലും സംഭരിച്ച് വിതരണ പൈപ്പുകളിലൂടെ ഒഴുകി തുടങ്ങും.
Next Story

RELATED STORIES

Share it