എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിക്കും

തിരുവനന്തപുരം: പ്രവാസികള്‍ക്കുവേണ്ടി അര്‍ധ ജുഡീഷ്യല്‍ അധികാരത്തോടു കൂടിയ എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് എന്‍ആര്‍ഐക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും വസ്തുവകകളും മറ്റും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുക, പ്രവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരേയുള്ള അന്യായ നടപടികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് ചുമതലകള്‍.
വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യപരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങള്‍.
ഹൈക്കോടതി റിട്ട. ജഡ്ജി ആയിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍. ഒരു റിട്ട. ഐഎഎസ് ഓഫിസറും രണ്ട് എന്‍ആര്‍ഐക്കാരും അംഗങ്ങളായിരിക്കും. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാവും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നു മാസത്തിലൊരിക്കല്‍ സിറ്റിങ് ഉണ്ടാകും. കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരമുണ്ട്.
കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയാലോ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമോ അന്വേഷണം നടത്താം. നടപടിക്കുള്ള ശുപാര്‍ശകളോടെ കമ്മീഷന് സര്‍ക്കാരിനു റിപോര്‍ട്ട് സമര്‍പ്പിക്കാം. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഗ്ലോബല്‍ എന്‍ആര്‍കെ മീറ്റില്‍ വച്ചാണ് എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഗവര്‍ണറുടെ 2015 മാര്‍ച്ചിലെ നയപ്രഖ്യാപനത്തിലും ഇത് ഇടംനേടിയിരുന്നു.
Next Story

RELATED STORIES

Share it