എന്നെ കൊന്നുകളയൂ; ഡോക്ടറോട് മന്ദ്‌സോര്‍ ഇര

ഇന്‍ഡോര്‍: വേദന കലശലാവുമ്പോള്‍ മധ്യപ്രദേശിലെ മന്ദ്‌സോറില്‍ ബലാല്‍സംഗത്തിനിരയായ എട്ടു വയസ്സുകാരി അലറിക്കരയും. എന്നെ ചികില്‍സിക്കൂ, അല്ലെങ്കില്‍ എന്നെ കൊന്നുകളയൂ. തനിക്ക് എന്താണ് സംഭവിച്ചതെന്നു പോലും അറിയാതെ അമ്മയുടെ കൈയില്‍ മുറുകെപ്പിടിച്ചു അബോധാവസ്ഥയിലാണു പെണ്‍കുട്ടി.
ചില നേരം ബോധം വരുമ്പോഴാണു ശരീരത്തിലെ മുറിവുകളുടെ ആഴം കാരണം അവള്‍ അലമുറയിടുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണു സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്കു പോകവെ പെണ്‍കുട്ടിയെ രണ്ടു പേര്‍ തട്ടിക്കൊണ്ടു പോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയും മരിച്ചെന്നു കരുതി ഒഴിഞ്ഞ കെട്ടിടത്തില്‍ ഉപേക്ഷിച്ചു കടന്നുകളയുകയും ചെയ്തത്. രാജ്യം നടുങ്ങിയ നിര്‍ഭയ കൂട്ടബലാല്‍സംഗത്തിന് സമാനമായാണു കുട്ടി ആക്രമിക്കപ്പെട്ടതെന്നാണു പോലിസ് നല്‍കുന്ന സൂചന. അതേസമയം കുട്ടിയുടെ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും മുറിവുകള്‍ സുഖപ്പെടാന്‍ രണ്ടാഴ്ചയോളം സമയമെടുക്കുമെന്നും എംവൈ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതിനിടെ, സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കിയ ധനസഹായം നിഷേധിച്ച് പിതാവ് രംഗത്തെത്തി. തങ്ങള്‍ക്കു വേണ്ടതു പണമല്ല, നീതിയാണ് എന്നായിരുന്നു പിതാവിന്റെ പ്രതികരണം. കുറ്റക്കാര്‍ക്കു തൂക്കുകയറില്‍ കുറഞ്ഞതൊന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളുടെ ഡിഎന്‍എ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. അന്വേഷണം വേഗത്തിലാക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. കേസില്‍ ഇര്‍ഫാന്‍ (20), ആസിഫ് (24) എന്നിവരാണ് അറസ്റ്റിലായത്.
Next Story

RELATED STORIES

Share it