Flash News

എന്നിട്ടുമെന്തിനാണ് മാമാ എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടര്‍ കൊന്നത്? പി കെ കൃഷ്ണദാസിനു ബാബുവിന്റെ മകളുടെ കത്ത്

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ മാഹി നഗരസഭാ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ കണ്ണിപ്പൊയില്‍ ബാബുവിന്റെ മകള്‍ അനാമിക ബിജെപി നേതാവ് പി കെ കൃഷ്ണദാസിന് അയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. വൈകാരികതയും കണ്ണീരുമടങ്ങിയ കത്തില്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള മൂര്‍ച്ചയേറിയ വാക്കുകളാണുള്ളത്.
പ്രിയപ്പെട്ട കൃഷ്ണദാസ് മാമന് എന്നാണു കത്ത് തുടങ്ങുന്നത്. ഇവിടെ ഒരു ചില്ലലമാരയുടെ മുന്നിലിരുന്നാണ് ഞാനീ കത്തെഴുതുന്നത്. ആ അലമാരയ്ക്കകത്ത് അന്ന് മാമന്‍ തന്ന ഒരു സമ്മാനമുണ്ട്. മികച്ച പൊതുപ്രവര്‍ത്തകനുള്ള അംഗീകാരത്തിന് അച്ഛന് നല്‍കിയ സമ്മാനം. അതിന് ഇന്ന് അച്ഛന്റെ മണമില്ല. അതിന് ചോരയുടെ മണമാണ്. ഞാനിതുവരെ അനുഭവിച്ചിട്ടില്ലാത്ത മണം. നന്ദൂട്ടന്(എന്റെ കുഞ്ഞനിയന്‍) പുതിയ യൂനിഫോം തുണി വാങ്ങാന്‍ ഞങ്ങളൊരുമിച്ചാണ് പോയത്. തിരികെ ഞങ്ങളെ വീട്ടിലാക്കി ഇപ്പോ വരാന്നു പറഞ്ഞ് പോയതാണ് അച്ഛന്‍... രാത്രി വൈകുവോളം കാത്തിരുന്നിട്ടും വന്നില്ല. പിറ്റേന്ന് വൈകീട്ടാണ് ഞങ്ങളുടെ അച്ഛന്‍ വന്നത്. ചുവന്ന തുണിയില്‍പ്പൊതിഞ്ഞ്. വീട്ടിലേക്കുള്ള വഴിയില്‍, ഒരു വിളിപ്പാടകലെ അച്ഛന്റെ പ്രാണന്‍ പിടയുമ്പോള്‍ ഞങ്ങള്‍ ഇവിടെ വീട്ടില്‍ ഒന്നുമറിയാതെ, പുതിയ കുപ്പായത്തെക്കുറിച്ചും പുസ്തകത്തെക്കുറിച്ചും പറഞ്ഞ് കളിച്ച് ചിരിച്ച്... എന്തിനായിരുന്നു ഞങ്ങളുടെ ഈ കൊച്ചു സന്തോഷം നിങ്ങള്‍ തല്ലിക്കെടുത്തിയത്. മാമന് ഓര്‍മയുണ്ടോ, ബാബുവിന്റെ നേതൃത്വത്തില്‍ ബൈപാസ് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നല്ലേ അന്ന് ഞങ്ങളുടെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മാമന്‍ പറഞ്ഞത്. അച്ഛനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും പറഞ്ഞില്ലേ? ഞാനും അമ്മയും അനിയത്തിയും അനിയനും അമ്മമ്മയുമെല്ലാം അന്ന് അവിടെ വന്നിരുന്നു. എത്ര സന്തോഷത്തോടെയാണ് ഞങ്ങള്‍ അന്നു മടങ്ങിയത്. എന്റെ അച്ഛന്‍ എല്ലാ പാര്‍ട്ടിക്കാരെയും ഒരുപോലെയല്ലേ കണ്ടിരുന്നത്. എന്നിട്ടുമെന്തിനാണ് മാമാ എന്റെ അച്ഛനെ നിങ്ങളുടെ കൂട്ടര്‍ കൊന്നത്? അച്ഛന്‍ ഇനിയില്ലെന്ന് എനിക്കറിയാം. പക്ഷേ, എന്റെ കുഞ്ഞനിയനോ..? അവന് അച്ഛന്‍ മരിച്ചെന്നോ, അച്ഛന്‍ ഇനിയൊരിക്കലും വരില്ലെന്നോ ഒന്നുമറിയില്ല. അതുകൊണ്ടാവണം അച്ഛന്‍ എപ്പോ വരുമെന്ന് അവന്‍ ഇടയ്ക്കിടെ ചോദിക്കുന്നത്. മാമനെങ്കിലും പറയണം എന്തിനാണ് എന്റെ അച്ഛനെ കഴുത്തുറുത്തു കൊന്നതെന്ന്..? അച്ഛന്‍ എന്തു തെറ്റാ ചെയ്തതെന്ന്..? സ്‌നേഹത്തോടെ, എന്ന വരികളോടെയാണ് കത്ത് അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it