എട്ടു ജില്ലകളില്‍ ഇന്നു കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസവുമായി സംസ്ഥാനത്ത് വേനല്‍മഴയെത്തി. മൂവാറ്റുപുഴയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ഏഴു സെന്റിമീറ്റര്‍. കോട്ടയം-5, കൊല്ലം-4, കൊച്ചി, കോന്നി മൂന്ന് സെന്റിമീറ്റര്‍ വീതവും മഴ പെയ്തു. വേനല്‍മഴ വരുംദിവസങ്ങളില്‍ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എട്ടു ജില്ലകളില്‍ ഇന്ന് മഴപെയ്യും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കാണു സാധ്യത.
എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴപെയ്യും. ഇവിടങ്ങളില്‍ ഏഴു സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. പശ്ചിമഘട്ടത്തില്‍ രൂപപ്പെട്ട കാര്‍മേഘങ്ങളാണ് വേനല്‍മഴ ശക്തമാവാന്‍ കാരണം.
അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രസിദ്ധീകരിച്ച ഉഷ്ണസൂചികയിലെ കണക്കുകള്‍ പ്രകാരം അന്തരീക്ഷ താപനിലയെക്കാള്‍ 12 ഡിഗ്രിയോളം കൂടുതലാണ് ഈ വേനലില്‍ കേരളത്തില്‍ അനുഭവപ്പെടുന്നത്. കണ്ണൂരില്‍ വെള്ളിയാഴ്ച 2.30ന് അനുഭവപ്പെട്ട ചൂട് 51 ഡിഗ്രിയാണെന്ന് സൂചിക പറയുന്നു. കോഴിക്കോട്- 50 ഡിഗ്രി. കൊച്ചി- 42. തിരുവനന്തപുരം- 41. ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് ഇതാദ്യമായി പ്രസിദ്ധീകരിച്ച ഉഷ്ണസൂചികയിലാണ് വേനലിന്റെ കാഠിന്യം വെളിപ്പെടുത്തുന്നത്. ഇതുപ്രകാരം കേരളത്തിലെ മേല്‍പ്പറഞ്ഞ നാലു മേഖലകളും ജീവിക്കാന്‍ അസുഖകരമായവിധം ചൂടുള്ളവയാണ്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടിയ ഉഷ്ണസൂചികയാണ് കണ്ണൂരും കോഴിക്കോട്ടും. ഒഡീഷയിലെ ഭുവനേശ്വറിലെ സൂചിക 49 ഡിഗ്രിയാണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും 46 ഡിഗ്രി വരെയാണ് സൂചിക.
ശരീരം തളരുകയും പേശിവലിവിന് കാരണമാവുകയും ചെയ്യുന്നതാണ് ഈ സമയമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു. താപനിലയും വായുവിലെ ഈര്‍പ്പത്തിന്റെ സാന്നിധ്യവും കണക്കാക്കിയാണ് ഉഷ്ണസൂചിക നിര്‍ണയിക്കുന്നത്.
Next Story

RELATED STORIES

Share it