thrissur local

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഏഴുവര്‍ഷം തടവും 15,000 രൂപ പിഴയും

തൃശൂര്‍: പോക്‌സോ നിയമപ്രകാരമുള്ള ജില്ലയിലെ നാലാമത്തെ കേസിലും പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. തൃശൂര്‍ പൂങ്കുന്നം മനക്കപ്പറമ്പില്‍ മജീദിനെ(രഘു-55)യാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴുവര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. പ്രതി പിഴയൊടുക്കാത്ത പക്ഷം ഒമ്പതുമാസം കൂടി തടവ് അനുഭവിക്കണം. സര്‍ക്കാര്‍ ഫണ്ടില്‍നിന്നും 50,000 രൂപ പെണ്‍കുട്ടിക്ക് നല്കുന്നതിനും ജഡ്ജി കെ പി സുധീര്‍ ഉത്തരവിട്ടു.
2013 നവംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. മതിലകം സ്വദേശിയായ എട്ടുവയസുകാരിയുടെ അമ്മ, വര്‍ഷങ്ങളായി പ്രദേശത്തു താമസിക്കുന്ന മജീദിനെ കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ടുവിടാന്‍ ഏല്പിച്ചു. ഇയാള്‍ കുട്ടിയെ സ്‌കൂളിന്റെ സമീപമുള്ള കുളത്തിനരികിലേക്ക് മാറ്റി നിര്‍ത്തി മാനഭംഗത്തിന് ശ്രമിച്ചു. പേടിച്ചോടിയ കുട്ടി സ്‌കൂള്‍ വിട്ടുവന്നശേഷം അമ്മയോട് കാര്യം അറിയിച്ചു. കുട്ടി തീരെ അവശയായതിനെ തുടര്‍ന്ന് ഒരാഴ്ചയ്ക്കുശേഷം അമ്മയുടെ പരാതിയില്‍ പ്രതിയെ മതിലകം പോലീസ് അറസ്റ്റുചെയ്തു.
പ്രതിയുടെ പേരും മേല്‍വിലാസവും ശരിയല്ലെന്നും, മതിയായ തെളിവില്ലെന്നുമുള്ള പ്രതിഭാഗം വാദം കോടതി സ്വീകരിച്ചില്ല. പെണ്‍കുട്ടി പ്രതിയെ കോടതിയില്‍ തിരിച്ചറിഞ്ഞത് പ്രധാന തെളിവായി. പലതവണ വിവാഹിതനാണെങ്കിലും ഭാര്യമാര്‍ ഉപേക്ഷിച്ചുപോയതായി പ്രതി തന്നെ കോടതിയില്‍ ബോധിപ്പിച്ചു. കൊടുങ്ങല്ലൂര്‍ സിഐ എം. സുരേന്ദ്രനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 10 സാക്ഷികളെയും 12 രേഖകളും കോടതി തെളിവായി സ്വീകരിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ പി എം മെഹബൂബ് അലി, പയസ് മാത്യു എന്നിവര്‍ ഹാജരായി.
Next Story

RELATED STORIES

Share it