എകെജിക്കെതിരായ പ്രചാരണം: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം- കോടിയേരി

തിരുവനന്തപുരം: എ കെ ഗോപാലനെക്കുറിച്ച് വി ടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹീനമായ പ്രചാരണം തീര്‍ത്തും അപലപനീയമാണെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയും ആര്‍എസ്എസ് പ്രചാരകനുമായ നരേന്ദ്രമോദിയെ നീച് ആദ്മി എന്ന് വിശേഷിപ്പിച്ചതിന് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കോണ്‍ഗ്രസ് നേതാവുമായ എകെജിയെ മരണാനന്തരം നീചമായ വാക്കുകളിലൂടെ ആക്ഷേപിച്ച കോണ്‍ഗ്രസ് എംഎല്‍എയോട് എന്താണ് സമീപനമെന്ന് രാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും വ്യക്തമാക്കണം. എകെജിയുടെ മരണത്തിന് കൊതിച്ച് കാലന്‍ വന്ന് വിളിച്ചിട്ടും എന്തേ ഗോപാലാ പോവാത്തേ എന്ന് മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. അന്നുപോലും നികൃഷ്ട മനസ്സുകളില്‍ നിന്നുയരാത്ത കുപ്രചാരണമാണ് ഇന്ന് നടത്തുന്നത്. പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ച നേതാവാണ് എകെജി. സ്വാതന്ത്ര്യസമര ചരിത്രത്തിലും എകെജിയുടെ പങ്ക് ചെറുതല്ല. ഏതൊരു ഇന്ത്യക്കാരന്റെയും എക്കാലത്തെയും അഭിമാനമാണ് എകെജി എന്ന ത്രയാക്ഷരി. താരതമ്യമില്ലാത്ത ആ രാഷ്ട്രീയ ഔന്നത്യത്തെ കളങ്കപ്പെടുത്താനുള്ള പ്രചാരണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എയുടെ നീചമായ ഈ നടപടിയോട് പ്രബുദ്ധകേരളം ഒരിക്കലും പൊറുക്കില്ലെന്നും കോടിയേരി വ്യക്തമാക്കി.
Next Story

RELATED STORIES

Share it