എഐവൈഎഫ് നേതാവിനെ മതതീവ്രവാദിയാക്കി പോലിസ് റിപോര്‍ട്ട്

തൃശൂര്‍: ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ റിപോര്‍ട്ട് തെളിവായി ഉയര്‍ത്തിക്കാട്ടി എഐവൈഎഫ് ചേര്‍പ്പ് മണ്ഡലം പ്രസിഡന്റിനെ ക്രിമിനലും മതതീവ്രവാദിയുമാക്കി പോലിസ് റിപോര്‍ട്ട്. മാതൃഭൂമി പത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായ എട്ടുമുന കരിപ്പാംകുളം വീട്ടില്‍ ശിഹാബിനെതിരേയാണു പോലിസ് ഇത്തരമൊരു റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തൃശൂര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ചേര്‍പ്പ് പോലിസ് സ്റ്റേഷനിലെ എസ്‌ഐയാണ് ഇത്തരമൊരു റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഒരു പത്രം ആരംഭിക്കുന്നതിനു അനുമതി തേടി ശിബാഹ് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ അപേക്ഷയില്‍ നടത്തിയ അന്വേഷണത്തിലാണു പോലിസ് ഇത്തരമൊരു റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.
'ശിഹാബ് ക്രിമിനല്‍ കുറ്റവാസനയുള്ള ആളാണെന്നും ഇയാള്‍ വര്‍ഗീയത, മതതീവ്രവാദം എന്നിവ വളര്‍ത്തുന്ന വിധം വാര്‍ത്തകളും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ആണു പോലിസ് റിപോര്‍ട്ടില്‍ പറയുന്നത്. റിപോര്‍ട്ടിനൊപ്പം ശിഹാബിനെതിരേ ഒക്ടോബര്‍ 22ന് ജന്മഭൂമി പ്രസിദ്ധീകരിച്ച 'പകല്‍ കമ്മ്യൂണിസം, രാത്രിയില്‍ മതതീവ്രവാദം; ലക്ഷ്യമിടുന്നത് വര്‍ഗീയ കലാപം''എന്ന തലക്കെട്ടിലുള്ള റിപോര്‍ട്ടിന്റെ കോപ്പി സ്റ്റാമ്പ് ചെയ്തു നല്‍കുകയും ചെയ്തിട്ടുണ്ട്.
'ശിഹാബിനെതിരേ കോഴിക്കോട് ടൗണ്‍ പോലിസ് സ്‌റ്റേഷനിലും വലപ്പാട് പോലിസ് സ്‌റ്റേഷനിലുമായി രണ്ടു കേസുകളുണ്ടെന്നും പോലിസ് റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ കേസുകളൊന്നും ക്രിമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നു ശിഹാബ് തേജസിനോട് പറഞ്ഞു. തൃപ്രയാറില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്ന് എഐവൈഎഫ് നടത്തിയ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ടു വലപ്പാട് പോലിസ് രജിസ്റ്റര്‍ ചെയ്തതാണ് ഒരു കേസ്. സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണു മറ്റൊരു കേസുള്ളത്. വസ്തുത ഇതായിരിക്കെയാണു പോലിസ് കോടതിക്കു മുമ്പാകെ തന്നെ ക്രിമിനലായും മതതീവ്രവാദിയായും ചിത്രീകരിച്ച് റിപോര്‍ട്ട് നല്‍കിയതെന്നു ശിഹാബ് പറഞ്ഞു.
Next Story

RELATED STORIES

Share it