Gulf

ഉരീദുവില്‍ നിരവധി പേര്‍ക്ക് ജോലി പോവും

ദോഹ: ആഗോള ടെലികോം സേവന ദാതാവായ ഉരീദു ഖത്തറിലെ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുന്നു. പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ഖത്തറിലെ ജീവനക്കാരില്‍ 100 പേരെ ഒഴിവാക്കുന്ന കാര്യം കമ്പനി സ്ഥിരീകരിച്ചതായി ദോഹ ന്യൂസ് റിപോര്‍ട്ട് ചെയ്തു. എണ്ണ വിലിയിടിവുമായി ബന്ധപ്പെട്ട് ഖത്തറിലെ സര്‍ക്കാര്‍ മേഖലയിലുള്ള നിരവധി കമ്പനികള്‍ ചെലവ് ചുരുക്കല്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്.
ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉരീദുവിന് ലോകത്തൊട്ടാകെ 10,000ലേറെ ജീവനക്കാരുണ്ട്. ഖത്തറിന് പുറമേ അല്‍ജീരിയ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലും ഉരീദു പ്രവര്‍ത്തിക്കുന്നുണ്ട്. മൊത്തം ജീവനക്കാരുടെ ഒരു ശതമാനം മാത്രമാണ് ഇപ്പോള്‍ ഒഴിവാക്കുന്നവരുടെ എണ്ണമെന്ന് കമ്പനി വക്താവ് ദോഹ ന്യൂസിനെ അറിയിച്ചു.
ഒഴിവാക്കപ്പെട്ടവരെല്ലാം ഖത്തറിലെ ജീവനക്കാരാണ്. എന്നാല്‍, സ്വദേശികളെ ആരെയും പിരിച്ചുവിട്ടിട്ടില്ല. നവംബറില്‍ മാനേജ്‌മെന്റ് രംഗത്ത് നടത്തിയ അഴിച്ചുപണിക്ക് പിന്നാലെയാണ് ജീവനക്കാരെ വെട്ടിക്കുറച്ചിരിക്കുന്നത്. ഒമ്പത് വര്‍ഷമായി ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുണ്ടായിരുന്ന നാസര്‍ മുഹമ്മദ് മറാഫിക്ക് പകരം ശെയ്ഖ് സൗദ് ബിന്‍ നാസര്‍ ആല്‍ഥാനിയെ നിയമിച്ചിരുന്നു. കമ്പനിയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സ്ഥാനചലനമുണ്ടായി. വലീദ് മുഹമ്മദ് അല്‍സെയ്ദിനെ ഡെപ്യൂട്ടി ഗ്രൂപ്പ് സിഇഒ ആയും ഉരീദു ഖത്തറിന്റെ ചീഫ് എക്‌സിക്യൂട്ടീവായും നിയമിച്ചു. അല്‍സെയ്ദ് നേരത്തേ വഹിച്ചിരുന്ന ഉരീദു ഖത്തര്‍ ചീഫ് ഓപറേഷന്‍സ് ഓഫിസര്‍ സ്ഥാനത്തേക്ക് യൂസുഫ് അബ്ദുല്ല അല്‍കുബൈസി നിയമിതനായി. ഉരീദുവിന്റെ വരുമാനത്തിലുണ്ടായ ഇടിവാണ് നടപടിക്ക് ഹേതുവായത്.
പുതിയ മാനേജ്‌മെന്റ് ടീം വന്ന ശേഷം നടത്തിയ അവലോകനത്തെ തുടര്‍ന്നാണ് ഏതാനും തൊഴിലാളികളെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. അത് ഒരു സാധാരണ നടപടിക്രമം മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2013ല്‍ ഉരീദു ബ്രാന്‍ഡ് ലോഞ്ച് ചെയ്യുമ്പോഴുണ്ടായിരുന്ന ചില ഗ്രൂപ്പ് ലവല്‍ പദ്ധതികളും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു നടപടി. ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് കമ്പനിയില്‍ തന്നെ മറ്റ് പോസ്റ്റുകളിലേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it