ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിന് തോല്‍വി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, തെലങ്കാന, ഗുജറാത്ത് നിയമസഭകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു പരാജയം. ഉത്തര്‍പ്രദേശിലെ ബിലാരി, ജംഗിപൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു കെട്ടിവച്ച പണം നഷ്ടപ്പെട്ടു.
ബിലാരിയില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ മുഹമ്മദ് ഫാഹിം ആണ് ബിജെപിയിലെ സുരേഷ് സയ്‌നിയെ 7,063 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ജംഗിപൂരില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ തന്നെ കിസ്മതി ദേവി 22,092 വോട്ടുകള്‍ക്കാണ് ബിജെപിയിലെ രമേശ് സിങിനെ തോല്‍പിച്ചത്. രണ്ടു മണ്ഡലങ്ങളിലും സമാജ്‌വാദി പാര്‍ട്ടി സീറ്റ് നിലനിര്‍ത്തുകയായിരുന്നു. സിറ്റിങ് എംഎല്‍എ ഹാജി ഇര്‍ഫാന്റെ മരണത്തെ തുടര്‍ന്നാണ് ബിലാരിയില്‍ ഉപതിരഞ്ഞെടുപ്പ്. കൈലാസ് യാദവിന്റെ മരണത്തെ തുടര്‍ന്ന് ജംഗിപൂരിലും ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നു. തെലങ്കാനയിലെ പാലയര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തെലങ്കാന രാഷ്ട്രസമിതി(ടിആര്‍എസ്) കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ചെടുത്തു. ടിആര്‍എസിലെ നാഗേശ്വര റാവുവാണ് കോണ്‍ഗ്രസ്സിലെ സുചരിത റെഡ്ഡിയെ തോല്‍പിച്ചത്. സുചരിതയുടെ ഭര്‍ത്താവ് രാമ റെഡ്ഡി വെങ്കട് റെഡ്ഡിയുടെ മരണത്തെ തുടര്‍ന്നാണു പാലയറില്‍ തിരഞ്ഞെടുപ്പ് നടന്നത്. തലാല നിയമസഭാ മണ്ഡലം കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു, ബിജെപി സ്ഥാനാര്‍ഥി ഗോവിന്ദ് പാര്‍മര്‍ ആണ് കോണ്‍ഗ്രസ്സിലെ ഭഗവാല്‍ജി ബറദീനെ പരാജയപ്പെടുത്തിയത്.
Next Story

RELATED STORIES

Share it