ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നും മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. ആലുവ സപ്ലൈ ഓഫിസില്‍ വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിര്‍ദേശം.
ഭരണത്തിന്റെ ആദ്യദിവസങ്ങളില്‍ തന്നെ ഈ നയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നില്‍ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകനു നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസം ആലുവയില്‍ ഉണ്ടായതുപോലുള്ള ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത് ചില ഉദ്യോഗസ്ഥര്‍ മാറാന്‍ തയ്യാറായില്ലെന്നതിന്റെ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫിസില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍, അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞുകൊടുക്കാനാവും. ഒരാവശ്യത്തിന് എത്തുന്ന ഒരാളെ കുറേ ദിവസം ഓഫിസുകള്‍ കയറിയിറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണം. ഭരണവും ഭരണനിര്‍വഹണവും നമ്മുടെ ജനതയ്ക്കു വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it