ഉത്തരകൊറിയ മിസൈല്‍ എന്‍ജിന്‍ പരീക്ഷിച്ചു; യുഎസ് ആക്രമിക്കാന്‍ ശേഷിയെന്ന് അവകാശവാദം

പ്യോങ്‌യാങ്: ദീര്‍ഘദൂര മിസൈല്‍ എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. തങ്ങള്‍ വികസിപ്പിച്ചെടുത്ത പുതിയ എന്‍ജിന്‍ യുഎസിന്റെ സുപ്രധാനഭാഗങ്ങളിലേക്ക് ആണവാക്രമണം നടത്താന്‍ ശേഷിയുള്ളതാണെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു. കെസിഎന്‍ വാര്‍ത്താ ഏജന്‍സിയാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. പടിഞ്ഞാറന്‍ തീരത്തോടു ചേര്‍ന്ന പ്രദേശത്ത് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം.
യുഎന്‍ നിര്‍ദേശം മറികടന്ന് ഉത്തരകൊറിയ ആണവപരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടതിനു പിന്നാലെ യുഎസും യുഎന്നും ദക്ഷിണകൊറിയയും ഉത്തരകൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഹൈഡ്രജന്‍ ബോംബുള്‍പ്പെടെ നാലു തവണ ആണവായുധ പരീക്ഷണങ്ങളും ഹ്രസ്വദൂര-ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളും നടത്തിയതായി ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ആണവായുധരംഗത്ത് ഉത്തരകൊറിയയുടെ വലിയൊരു ചുവടുവയ്പായിരിക്കുമിതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ദക്ഷിണകൊറിയക്കും യുഎസിനുമെതിരേ ഉത്തരകൊറിയ നേരത്തേ യുദ്ധഭീഷണി മുഴക്കിയിരുന്നു.
Next Story

RELATED STORIES

Share it