Kottayam Local

ഈരാറ്റുപേട്ട നഗരത്തില്‍ ഗതാഗത പരിഷ്‌കാരം

ഈരാറ്റുപേട്ട: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ആദ്യഘട്ടമായി കടുവാമൂഴി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നഗരസഭാധ്യക്ഷന്‍ ടി എം റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. അടുത്ത നഗരസഭാ കൗണ്‍സില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ആര്‍ടിഎ ബോര്‍ഡ് അംഗീകാരത്തിനായി സമര്‍പ്പിക്കും.
ഇതനുസരിച്ച് ഈരാറ്റുപേട്ടയില്‍ പത്തു മിനിറ്റില്‍ കുടുതല്‍ പാര്‍ക്കിങ് സമയമുള്ള എല്ലാ ബസ്സുകളും കടുവാമൂഴിയിലേക്ക് പോവേണ്ടതാണ്.
തൊടുപുഴ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നുമെത്തി ഈരാറ്റുപേട്ടയില്‍ സര്‍വീസ് അസാനിക്കുന്ന ബസ്സുകള്‍ കടുവാമൂഴി സ്റ്റാന്‍ഡിലെത്തി യാത്ര അവസാനിപ്പിക്കും. ഇവിടെ നിന്നും സര്‍വീസ് ആരംഭിക്കുന്ന ബസ്സുകള്‍ ടൗണ്‍ സ്റ്റാന്‍ഡിലെത്തി നിലവിലുള്ള സമയത്ത് യാത്ര തുടങ്ങും. കടുവാമൂഴി സ്റ്റാന്‍ഡിനു മുമ്പില്‍ക്കൂടി സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസ്സുകളും സ്റ്റാന്‍ഡില്‍ കയറിയിറങ്ങിപ്പോവും. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തൊടുപുഴ ഭാഗത്തേയ്ക്കും തൊടുപുഴയില്‍ നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്കുമുള്ള ദീര്‍ഘ ദൂര ബസ്സുകള്‍ നിലവിലുള്ള രീതിയില്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ മാത്രം കയറിയാല്‍ മതി.
കടുവാമൂഴിയിലെ പുതിയ സ്റ്റാന്‍ഡ് വരെ പോവുമ്പോഴുണ്ടാവുന്ന സമയത്തെ ചൊല്ലി സ്വകാര്യ ബസ്സുടമകള്‍ ആക്ഷേപമുന്നയിച്ചു. ടൗണ്‍ ബസ് സ്റ്റാന്‍ഡ് മാറ്റുന്നത് സംബന്ധിച്ച് ചില വ്യാപാരികള്‍ നല്‍കിയിരിക്കുന്ന കേസ് തീര്‍പ്പാക്കുന്നതിനു ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായി. ഓട്ടോ, ടാക്‌സി പാര്‍ക്കിങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനു വിപുലമായ  യോഗം വിളിക്കും.
മുന്‍ എംഎല്‍എ പി സി ജോര്‍ജ്, നഗരസഭാ ഉപാധ്യക്ഷ കുഞ്ഞുമോള്‍ സിയാദ്, ജോയിന്റ് ആര്‍ടിഒ ടോജോ തോമസ്, സിഐ സി ജി സനല്‍കുമാര്‍, പി എച്ച് ഹസീബ്, വി കെ കബീര്‍. വി എം സിറാജ്, ജോസ് മാത്യു, നിസാര്‍ കുര്‍ബാനി, സുബൈര്‍ വെള്ളാപ്പള്ളി, റാസി ചെറിയവല്ലം, കെ ഐ നൗഷാദ്, ലത്തീഫ് വെള്ളൂപ്പറമ്പില്‍, വി പി മജീദ്, എഎംഎ ഖാദര്‍, മാത്യു മണ്ണാറകം, ഇ കെ മുജീബ്, നിഷാദ് നടയ്ക്കല്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it