ഈജിപ്തില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് 224 മരണം

കെയ്‌റോ/ മോസ്‌കോ: റഷ്യന്‍ വിമാനം ഈജിപ്തിലെ സീനായ് മേഖലയില്‍ തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരും മരിച്ചു. റഷ്യന്‍ നഗരമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ലക്ഷ്യമാക്കി ശറമുശ്ശൈഖില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെ എ-321 വിമാനം നിലംപതിക്കുകയായിരുന്നു. രണ്ടായി മുറിഞ്ഞ വിമാനത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു.
പറന്നുയര്‍ന്ന് 22 മിനിറ്റിനു ശേഷം 31000 അടി ഉയരത്തില്‍ വച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. സാങ്കേതിക പ്രശ്‌നങ്ങള്‍ പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച ഉടനെയായിരുന്നു അപ്രത്യക്ഷമാവല്‍. ഹസാനയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെടുത്തു. 214 റഷ്യക്കാരും മൂന്ന് ഉക്രെയ്ന്‍ സ്വദേശികളും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഈജിപ്തിലെ വ്യോമയാനവൃത്തങ്ങള്‍ അറിയിച്ചു. ദുരന്തം അന്വേഷിക്കാന്‍ ഉത്തരവിട്ട റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഇന്ന് രാജ്യം ദുഃഖമാചരിക്കുമെന്ന് അറിയിച്ചു. റഷ്യന്‍ ഗതാഗതമന്ത്രി മാക്‌സിം സൊകോലോവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ഈജിപ്തിലെത്തി. വിമാനകമ്പനിയായ കൊഗാലിമാവിയക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
യാത്രക്കാരില്‍ കൂടുതലും വിനോദസഞ്ചാരികളാണ്. സൈപ്രസിനു മുകളില്‍ വച്ച് റഷ്യന്‍ വിമാനം കാണാതായെന്നായിരുന്നു ആദ്യ റിപോര്‍ട്ടുകള്‍. പിന്നീട് മധ്യ സീനായില്‍ വിമാനം തകര്‍ന്നുവീണിട്ടുണ്ടെന്ന് ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി ശരീഫ് ഇസ്മാഈല്‍ സ്ഥിരീകരിച്ചു. അതേസമയം, വിമാന അപകടത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it