ഇ-വിസ സൗകര്യം തുടരണം: ടൂറിസം മന്ത്രി

തിരുവനന്തപുരം: ഇന്ത്യന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന സൗദി പൗരന്മാര്‍ക്ക് വിസ ലഭിക്കുന്നതിന് ബയോമെട്രിക് വിവരങ്ങള്‍ കൂടി നല്‍കണമെന്ന നിബന്ധന പിന്‍വലിച്ച് നിലവിലുള്ള ഇ-വിസ സൗകര്യം തുടരണമെന്ന് ആവശ്യപ്പെട്ട് ടൂറിസം മന്ത്രി എ സി മൊയ്തീന്‍ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയ്ക്ക് കത്തു നല്‍കി.
ഏകദേശം അരലക്ഷം വിനോദസഞ്ചാരികളാണ് പ്രതിവര്‍ഷം സൗദി അറേബ്യയില്‍ നിന്നു സംസ്ഥാനം സന്ദര്‍ശിക്കുന്നത്. സംസ്ഥാനത്തേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനമാണ് സൗദി പൗരന്മാര്‍ക്കുള്ളത്.
ഓഫ് സീസണ്‍ സമയത്തും സംസ്ഥാനത്തെ ടൂറിസം മേഖലയെ ഒരു പരിധിവരെ സജീവമാക്കി നിര്‍ത്തുന്നതിനു സൗദി പൗരന്മാരുടെ സന്ദര്‍ശനം സഹായിക്കുന്നു. സൗദിയിലെ പ്രധാന പട്ടണങ്ങളായ റിയാദിലും ദമ്മാമിലും ടൂറിസം വകുപ്പ് കഴിഞ്ഞമാസം ബിസിനസ് മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നു. സൗദി അറേബ്യയില്‍ നിന്നു മുന്‍വര്‍ഷത്തെക്കാള്‍ വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ബയോമെട്രിക് വിസ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളത്. ബയോമെട്രിക് വിസ എടുക്കാനായി അപേക്ഷകന്‍ നേരിട്ട് ഹാജരാവണം. എന്നാല്‍ ഇ-വിസയ്ക്ക് അതാവശ്യമില്ല.
പുതിയ നിബന്ധന മൂലം അപേക്ഷകര്‍ ശ്രീലങ്ക അടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കു പോവാന്‍ സാധ്യതയുണ്ട്. ഇതു ടൂറിസത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനത്തെയും ബാധിക്കും. അതിനാല്‍ ബയോമെട്രിക് വിസ ഒഴിവാക്കി ഇന്ത്യയിലെത്തുന്ന മുറയ്ക്ക് ഇ-വിസ നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യയെയും ഉള്‍പ്പെടുത്തണമെന്നു മന്ത്രി കത്തിലൂടെ കേന്ദ്ര ടൂറിസം മന്ത്രിയോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it