ഇരു സഭകളും ഇന്നലെയും തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പില്‍ അടിയന്തര പ്രമേയ ചര്‍ച്ച ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടു. നീരവ് മോദി രാജ്യംവിട്ട സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോടികള്‍ തട്ടിക്കുന്നവരെ രാജ്യംവിടാന്‍ സഹായിക്കുന്ന നടപടിയില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാവണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് നേതാവ്് മല്ലിഗാര്‍ജ്ജുന്‍ ഗാര്‍ഗ്ഗെയാണ്  അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.
ആന്ധ്രപ്രദേശിന്റെ പ്രത്യേക പദവി, കാവേരി നദീജല വിഷയങ്ങള്‍ രാജ്യസഭയെയും പ്രക്ഷുബ്ധമാക്കി. മോട്ടോര്‍ വാഹന ഭേദഗതി ബില്ല് 2017, സ്‌റ്റേറ്റ് ബാങ്ക് ബില്ല് 2017 എന്നിവ രാജ്യ സഭയുടെ പരിഗണനയിലുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന്് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
അതേസമയം രാജ്യത്തു നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നു മന്ത്രി വിജയ് ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞു. തട്ടിപ്പുകളെക്കുറിച്ച്  ജനങ്ങള്‍ അറിയണമെന്നും അദ്ദേഹം പ്രതികരിച്ചു.
Next Story

RELATED STORIES

Share it