Flash News

ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ അധ്യാപകരുടെ പീഡനം : ഫാര്‍മസി കോളജില്‍ വിദ്യാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി



തിരുവല്ല: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ബിഫാം വിദ്യാര്‍ഥികളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നതായി കാട്ടി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ഒരുങ്ങി. ഇവരെ തിരുവല്ല എസ്‌ഐ കോളജ് മാനേജ്‌മെന്റും വിദ്യാര്‍ഥി യൂനിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ആത്മഹത്യാശ്രമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥിയെ കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഫാം രണ്ടാംവര്‍ഷ വിദ്യാര്‍ഥി ഹാരൂണ്‍ യൂസഫിനെയാണ് പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിരുവല്ല പെരുന്തുരുത്തി പുഷ്പഗിരി മെഡിസിറ്റി ഫാര്‍മസി കോളജില്‍ ഇന്നലെ രാവിലെ 10ഓടെയാണു സംഭവം. നാലാംവര്‍ഷ വിദ്യാര്‍ഥി നിവിന്‍ ചന്ദ്രന്‍, അതുല്‍ കെ ജോണി എന്നിവരാണ് ആത്മഹത്യാഭീഷണി മുഴക്കിയ മറ്റ് വിദ്യാര്‍ഥികള്‍. രാവിലെ കോളജില്‍ എത്തിയ വിദ്യാര്‍ഥികള്‍ അഞ്ച് അധ്യാപകര്‍ക്കെതിരേ ആരോപണമുയര്‍ത്തുകയും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് സമരപരിപാടികള്‍ക്ക് ഒരുങ്ങിയെങ്കിലും സ്ഥലത്തെത്തിയ പോലിസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സമരമുറകള്‍ പാടില്ലെന്നും പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റുമായി ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്നും വിദ്യാര്‍ഥികളെ അറിയിച്ചു. ഇതിനിടെയാണ് വിദ്യാര്‍ഥി കൈത്തണ്ട മുറിച്ചത്. പോലിസും വിദ്യാര്‍ഥി നേതാക്കളും കോളജില്‍ എത്തിയശേഷം നിവിനും അതുലും കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ കയറിനിന്നാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇതോടെ അഗ്‌നിശമന സേനാ വിഭാഗവും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം പോലിസ് വിദ്യാര്‍ഥി യൂനിയന്‍ നേതാക്കളുമായും മാനേജ്‌മെന്റുമായും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അഞ്ചാംനിലയില്‍ കയറിനിന്ന വിദ്യാര്‍ഥികളെ അനുനയിപ്പിച്ച് താഴെ ഇറക്കി. അധ്യാപകര്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രത്യേക കമ്മിറ്റി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരേ ശിക്ഷണനടപടി സ്വീകരിക്കില്ലെന്നും കോളജ് മാനേജ്‌മെന്റ് വ്യക്തമാക്കി. എന്നാല്‍, ആരോപണവിധേയരായ അധ്യാപകരെ പുറത്താക്കുംവരെ പ്രതിഷേധസമരം തുടരുമെന്ന് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും പോലിസും അന്വേഷണം നടത്തണമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അന്‍സാര്‍ മുഹമ്മദ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it