ഇന്നലെയുണ്ടായത്രണ്ടാമത്തെ വലിയ അപകടം

കൊച്ചി: കപ്പല്‍ശാലയില്‍ ഇന്നലെയുണ്ടായതു രണ്ടാമത്തെ വലിയ അപകടം. 1994ല്‍ എസ്ബിഎം എന്ന കപ്പല്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അപകടം നടന്നിരുന്നു. കപ്പലിന്റെ ഫോം മാറ്റിസ്ഥാപിക്കുന്നതിനിടെ ഫോമിന് തീപ്പിടിച്ചാണ് അന്ന് അപകടം നടന്നത്. കപ്പല്‍ അറ്റകുറ്റപ്പണി വളരയേറെ അപകടം നിറഞ്ഞ ജോലിയാണെന്നും അതിനാല്‍ തന്നെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തേണ്ടതെന്നും അധികൃതര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ വാക്കിലല്ലാതെ പറയുന്ന പ്രകാരമുള്ള സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടാണോ ജോലികള്‍ നടക്കുന്നതെന്ന സംശയമാണ് ഇന്നലത്തെ അപകടത്തിലൂടെ ഉയരുന്നത്. ഇന്നലെ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന സാഗര്‍ ഭൂഷണ്‍ എന്ന കപ്പലില്‍ സഫോടനം നടക്കുമ്പോള്‍ 20 തൊഴിലാളികളാണ് കപ്പലിന്റെ ടാങ്കിന്റെ അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നതെന്നാണ് ഏകദേശ വിവരം. കൃത്യമായ കണക്കു പറയാന്‍ അധികൃതര്‍ക്ക് ഇന്നലെ വൈകുന്നേരവും കഴിഞ്ഞില്ല. അതേ സമയം കപ്പലില്‍ പലസ്ഥലത്തായി 150നു മുകളില്‍ ജോലിക്കാര്‍ ഉണ്ടായിരുന്നുവെന്നാണു തൊഴിലാളികള്‍ നല്‍കുന്ന വിവരം. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തൊഴിലാളികള്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തിയില്ല. എന്നിരുന്നാലും കപ്പലിന്റെ ടാങ്കിനടുത്തു രാവിലെ തന്നെ ഗ്യാസ് ലീക്ക് ചെയ്യുന്ന ഗന്ധമുണ്ടായിരുന്നതായി തൊഴിലാളികള്‍ സംശയം പ്രകടിപ്പിച്ചു. കപ്പലിനകത്തു തലേദിവസത്തെ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ ശേഷം ഗ്യാസ് കണക് ഷന്‍ ഓഫ് ചെയ്യാതിരുന്നതാവാം പൊട്ടിത്തെറിക്കു കാരണമായതെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ പതിവു പോലെ ഇന്നലെയും രാവിലെ ഗ്യാസ് ഫ്രീ പെര്‍മിറ്റ് എടുത്തിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it