Flash News

ഇന്ത്യയും പാകിസ്താനും ചൈനയും ആദ്യമായി ഒരേ സൈനികാഭ്യാസത്തില്‍

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയും പാകിസ്താനും ചൈനയും ഒരുമിച്ച് സൈനികാഭ്യാസത്തിനൊരുങ്ങുന്നു. റഷ്യയില്‍ വരുന്ന സപ്തംബറില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനികാഭ്യാസത്തിലാണ് മൂന്നു രാജ്യങ്ങളും പങ്കെടുക്കാന്‍ പോവുന്നത്.
റഷ്യയടക്കമുള്ള മറ്റ് ചിലരാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കാളികളാവും. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന് ബദലായി ചൈന മുന്‍കൈയെടുത്ത് രൂപവല്‍ക്കരിച്ച ഷാങ്ഹായി സഹകരണ സഖ്യമാണ് (എസ്‌സിഒ) സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്. ഭീകരവിരുദ്ധ സൈനിക നടപടികളുടെ അഭ്യാസപ്രകടനമാണ് റഷ്യയില്‍ നടക്കുകയെന്ന് എസ്‌സിഒ വ്യക്തമാക്കി. റഷ്യയിലെ ഉറാല്‍ മലനിരകളില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ എല്ലാ എസ്‌സിഒ അംഗരാജ്യങ്ങളും പങ്കെടുക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ബെയ്ജിങ്ങില്‍ നടന്ന എസ്‌സിഒ പ്രതിരോധമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഒരു സൈനികാഭ്യാസത്തില്‍ പങ്കാളികളാവുന്നത് എന്നതാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. ദോക്‌ലാം സംഘര്‍ഷം ഉണ്ടാവുന്നതുവരെ ചൈനയും ഇന്ത്യയും തമ്മില്‍ സൈനികാഭ്യാസങ്ങള്‍ നടന്നിരുന്നു. ഇതിനുശേഷം ഇരുരാജ്യങ്ങളിലെയും സൈനികര്‍ ഒന്നിക്കുന്നു എന്നതും മറ്റൊരു പ്രധാന നീക്കമാണ്.
2001ല്‍ ചൈനയിലെ ഷാങ്ഹായില്‍ നടന്ന സമ്മേളനത്തില്‍വച്ചാണ് എസ്‌സിഒയുടെ രൂപീകരണം നടന്നത്. ആദ്യഘട്ടത്തില്‍ ചൈന, റഷ്യ, കിര്‍ഗിസ്താന്‍, കസാഖിസ്താന്‍, താജിക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍ എന്നീ രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. 2005ല്‍ നിരീക്ഷക പദവിയുണ്ടായിരുന്ന ഇന്ത്യക്കും പാകിസ്താനും കഴിഞ്ഞവര്‍ഷം പൂര്‍ണാംഗത്വം ലഭിച്ചു. ഇതോടെ എസ്‌സിഒ അംഗരാജ്യങ്ങളുടെ എണ്ണം എട്ടായി.
Next Story

RELATED STORIES

Share it