Gulf

ഇന്ത്യന്‍ സൈനിക കപ്പല്‍ ദോഹയില്‍

ദോഹ: ഇന്ത്യന്‍ തീരദേശസേനയുടെ കപ്പല്‍ 'സങ്കല്‍പ്പ്' ദോഹ തുറമുഖത്തെത്തി. ഇന്ത്യയുടെ 67ാം റിപബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയും ഖത്തറും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഐസിജിഎസ് സങ്കല്‍പ്പ് ഖത്തറിന് പുറമേ സൗദി അറേബ്യ, യുഎ ഇ, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനത്തിനുള്ള ആദ്യരാജ്യമായി ഖത്തറിനെ തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് സങ്കല്‍പ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ തീരദേശ സേനയുടെ മൂന്നാമത്തെ കപ്പലാണ് ഐസിജിഎസ് സങ്കല്‍പ്പ്.
2013 ഫെബ്രുവരിയില്‍ ഐസിജിഎസ് സമുദ്ര പ്രഹരി, 2014 ഡിസംബറില്‍ ഐസിജിഎസ് വിജിത്ത് എന്നീ കപ്പലുകളാണ് ഇതിനുമുമ്പ് ഖത്തറിലെത്തിയത്. സുരക്ഷാ- പ്രതിരോധ മേഖലയില്‍ ഇന്ത്യ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. നിലവില്‍ 118 കപ്പലുകളുള്ള ഇന്ത്യന്‍ തീരദേശ സേന 2020 ആകുമ്പോഴേക്കും 150 കപ്പലുകളാണ് ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ തീരസുരക്ഷാ സേനയുടെ അഞ്ചാമത്തെ അഡ്വാന്‍സ്ഡ് ഓഫ്‌ഷോര്‍ പട്രോള്‍ വെസ്സലായ സങ്കല്‍പ് ഗോവ ഷിപ്പ്‌യാര്‍ഡിലാണ് നിര്‍മിച്ചത്.
മികച്ച ഡിസൈനില്‍ നിര്‍മിച്ച കപ്പലിന് 105 മീറ്ററാണ് നീളം. ആധുനിക സാങ്കേതിക വിദ്യകളോടൊപ്പം ചെറിയ ഹെലികോപ്ടറുകളേയും സങ്കല്‍പ്പിന് വഹിക്കാനാവും. ഇന്ത്യന്‍ എംബസി ഡിഫന്‍സ് അറ്റാഷെ ക്യാപ്റ്റന്‍ രവികുമാര്‍, കമാന്റിങ് ഓഫിസര്‍ ഡി ഐ ദി മുകുള്‍ ഗാര്‍ഗ്, എക്‌സിക്യൂട്ടീവ് ഓഫിസര്‍ കമാന്റന്റ് മുകേഷ് ശര്‍മ, പ്രസ് ഓഫിസര്‍ കെ ചിന്നസ്വാമി എന്നിവരും കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it